ന്യൂഡൽഹി : രാജ്യത്തെ മുസ്ലീം മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. രാജ്യത്തെ മതപരമായ ഐക്യം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും സമീപകാലത്ത് നടന്ന വിവാദങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.
സംഘത്തിന്റെ ആശയങ്ങൾ ചർച്ച ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനും മതപരമായ ഉൾചേർച്ച പ്രോത്സാഹിപ്പിക്കുന്നതിനുമാണ് യോഗം ചേർന്നത് എന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ജ്ഞാൻവാപി കേസ്, ഹിജാബ് വിവാദം, ജനസംഖ്യാ നിയന്ത്രണം തുടങ്ങിയ സംഭവങ്ങളും യോഗത്തിൽ ചർച്ചയായി.
ജനങ്ങൾക്കിടയിൽ സമാധാനവും സാഹോദര്യവും ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ചർച്ചകളാണ് നടന്നത് എന്ന് മുൻ എംപി ഷാഹിദ് സിദ്ദിഖി പറഞ്ഞു. രാജ്യത്ത് നടക്കുന്ന കാര്യങ്ങൾ ജനങ്ങളുടെ മതപരമായ ഐക്യത്തെ ദുർബലപ്പെടുത്തുന്നതിൽ തങ്ങൾക്ക് ആശങ്കയുണ്ട്. അതിനാൽ സമാധാനവും സാഹോദര്യവും എങ്ങനെ നിലനിർത്താം എന്ന കാര്യം ചർച്ച ചെയ്തു. ആർഎസ്എസ് എന്ന സംഘടനയ്‌ക്ക് നിരവധി അനുയായികൾ ഉണ്ടെന്നും അതുകൊണ്ടാണ് ഒന്നിച്ചിരുന്ന് തീരുമാനമെടുത്തത് എന്നും എംപി വ്യക്തമാക്കി.
മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ എസ് വൈ ഖുറേഷി, മുൻ ഡൽഹി ലെഫ്. ഗവർണർ നജീബ് ജംഗ്, അലീഗഡ് മുസ്ലീം സർവ്വവകലാശാല മുൻ ചാൻസലർ ജനറൽ സമീർ ഉദ്ദിൻ ഷാ, എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Comments