തിരുവനന്തപുരം: സർക്കാരുമായി കൊമ്പുകോർത്ത് നിൽക്കെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഡൽഹിയിൽ. രാഷ്‌ട്രപതിയുമായുള്ള കൂടിക്കാഴ്‌ച്ച നിശ്ചയിച്ചിട്ടില്ലെങ്കിലും പ്രത്യേക സാഹചര്യത്തിൽ ദ്രൗപദി മുർമുവിനെ അദ്ദേഹം കണ്ടേക്കും. വിവാദമായ ബില്ലുകളിലും തീരുമാനമായേക്കും. അടുത്തമാസം മൂന്നിനാകും ഗവർണർ തിരികെ തലസ്ഥാനത്ത് എത്തുക.
ലോകായുക്ത, സർവ്വകലാശാല ഭേദഗതി ബില്ലുകളുടെ കാര്യത്തിൽ ഗവർണറുടെ നിലപാടിൽ മാറ്റമില്ലാതിരിക്കെയാണ് നിർണായകമായ ഡൽഹി യാത്ര. നിയമസഭ പാസാക്കിയ 11 ബില്ലുകളിൽ 5 ബില്ലുകളിൽ ഗവർണർ ഇന്നലെ ഒപ്പുവച്ചിരുന്നു. ലോകായുക്ത ,സർവ്വകലാശാല ഭേദഗതി ഒഴികെയുള്ള 4 ബില്ലുകൾ ഇനിയും നിയമമാകാൻ വൈകും. ഈ ബില്ലുകൾ ഒപ്പിടുന്നതിന് മുൻപ് വ്യക്തത വരുത്താൻ വകുപ്പ് മന്ത്രിമാരോ, സെക്രട്ടറിമാരോ നേരിട്ടെത്തണമെന്ന് ഗവർണർ നിർദ്ദേശിച്ചിട്ടും അതുണ്ടായിട്ടില്ല. ഇതിനിടെ ഡൽഹിയിലെത്തിയ ഗവർണർ നടത്തുന്ന നീക്കങ്ങൾ സർക്കാരിന് പ്രതിരോധിക്കാനാകുമോയെന്നാണ് അറിയേണ്ടത്.
രാഷ്‌ട്രപതിയുമായുള്ള കൂടിക്കാഴ്‌ച്ച നിശ്ചയിച്ചിട്ടില്ലെങ്കിലും പ്രത്യേക സാഹചര്യത്തിൽ ദ്രൗപദി മുർമുവിനെ ഗവർണ്ണർ കണ്ടേക്കും. തനിക്കെതിരെ രാഷ്‌ട്രപതിക്ക് പരാതി നൽകിയ സ്ഥതിയിൽ തന്റെ ഭാഗം വ്യക്തമാക്കാനാണ് സാധ്യത. മാത്രമല്ല പദവിയെ പോലും തുടർച്ചയായി ആക്ഷേപിക്കുന്ന സർക്കാർ നിലപാട് ഗവർണർ രാഷ്‌ട്രപതിയെ അറിയിച്ചേക്കും.
Comments