പത്തനംതിട്ട : പൊട്ടക്കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. പത്തനംതിട്ട ഓമല്ലൂരിലാണ് സംഭവം. ആറ്റരികം കൊട്ടൂർപള്ളിൽ ശശിയുടെ പറമ്പിലെ പൊട്ടക്കിണറ്റിലാണ് കാട്ടുപന്നി വീണത്.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് പന്നി കിണറ്റിൽ ചാടിയത്. കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയാൽ വീണ്ടും കൃഷിക്ക് നാശം വരുത്തുമെന്ന് നാട്ടുകാർ പറഞ്ഞതോടെയാണ് ഇതിനെ കൊല്ലാൻ തീരുമാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാലിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
വൈകീട്ട് അഞ്ച് മണിയോടെ വനംവകുപ്പ് ദ്രുതകർമ്മ സേനാംഗമെത്തി പന്നിയെ കിണറ്റിൽ വെച്ച് തന്നെ വെടിവെച്ചിട്ടു. കയറിൽ കുരുക്കി ഇതിനെ പുറത്തെടുക്കാൻ ശ്രമിച്ചപ്പോൾ പന്നി വീണ്ടും പിടഞ്ഞ് കിണറ്റിലേക്ക് വീഴുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പന്നിയുടെ ജഡം പുറത്തെടുത്തത്. ജഡം മണ്ണെണ്ണയൊഴിച്ച് കത്തിച്ച ശേഷം കുഴിച്ചിട്ടു.
Comments