ചെന്നൈ : ബിജെപിക്കെതിരെ രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നടത്തുന്ന അക്രമത്തിനെതിരെ പ്രതികരിച്ച് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. കോയമ്പത്തൂരിലെ ബിജെപി ഓഫീസിന് നേരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ബോംബെറിഞ്ഞ സംഭവത്തിന് പിന്നാലെയാണ് പ്രതികരണവുമായി അണ്ണാമലൈ രംഗത്തെത്തിയത്. പാർട്ടി ഓഫീസുകൾക്ക് നേരെ ബോംബെറിയുന്ന സംഭവങ്ങൾ പ്രവർത്തകരെ തളർത്തില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോയമ്പത്തൂർ പാർട്ടി ഓഫീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞത് പ്രവർത്തകരെ ഒരു വിധത്തിലും ബാധിക്കില്ല. നമ്മുടെ സമൂഹത്തിനും രാജ്യത്തിനും വിരുദ്ധമായ ഇത്തരകാർക്കെതിരെ പോരാടാൻ പോപ്പുലർ ഫ്രണ്ടിന്റെ ഈ പ്രവൃത്തി പ്രർവത്തകരെ ശക്തിപ്പെടുത്തുമെന്നും അണ്ണാമലൈ വ്യക്തമാക്കി.
ബോംബ് എറിഞ്ഞതിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായിരുന്നു. എന്നാൽ നാശനഷ്ടങ്ങളോ ആളപായമോ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യ വ്യാപകമായി പിഎഫ്ഐ ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലും എൻഐഎ പരിശോധന നടത്തിയതിന് പിന്നാലെയാണ് കോയമ്പത്തൂരിൽ പാർട്ടി ഓഫീസിന് നേരെ ബോംബാക്രമണം ഉണ്ടായത്.
സംഭവത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. അതേസമയം പ്രദേശത്ത് സംശയാസ്പദമായി ചിലരെ കണ്ടിരുന്നു എന്ന് നാട്ടുകാർ പറയുന്നുണ്ട്.മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി, പെട്രോൾ നിറച്ച കുപ്പി പാർട്ടി ഓഫീസ് കെട്ടിടത്തിന് താഴെ വീണതായി പോലീസ് പറഞ്ഞു. ബൈക്കിലെത്തിയ വ്യക്തിയാണ് ബോംബ് എറിഞ്ഞിരിക്കുന്നത്. പ്രദേശത്തെ സിസിടിവി ക്യാമറകളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
Comments