ലോർഡ്സ്: ഇന്ത്യൻ ബൗളിംഗ് ഇതിഹാസം ജുലൻ ഗോസ്വാമിയുടെ വിരമിക്കൽ മത്സരത്തിലും ഇംഗ്ലണ്ടിനെതിരായ ആധിപത്യം നിലനിർത്തി ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യ 45.4 ഓവറിൽ 169 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിൽ 43.3 ഓവറിൽ 153 റൺസിൽ ഇംഗ്ലീഷ് പോരാട്ടം അവസാനിച്ചു. 16 റൺസിനാണ് ഇന്ത്യയുടെ വിജയം. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു.
68 റൺസുമായി പുറത്താകാതെ നിന്ന ദീപ്തി ശർമ്മയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഓപ്പണർ സ്മൃതി മന്ഥാന 50 റൺസ് നേടി. പൂജ വസ്ത്രകാർ 22 റൺസ് നേടി. മറ്റൊരു ഇന്ത്യൻ ബാറ്റർക്കും രണ്ടക്കം കടക്കാനായില്ല. ഇംഗ്ലണ്ടിന് വേണ്ടി കേയ്റ്റ് ക്രോസ് 4 വിക്കറ്റ് വീഴ്‌ത്തി.
47 റൺസെടുത്ത ഷാർലറ്റ് ഡീനാണ് ആതിഥേയരുടെ ടോപ് സ്കോറർ. നായിക എമി ജോൺസ് 28 റൺസും ഓപ്പണർ എമ്മ ലാംബ് 21 റൺസും നേടി. 4 വിക്കറ്റ് വീഴ്‌ത്തിയ രേണുക സിംഗാണ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ കടപുഴക്കിയത്. വിടവാങ്ങൽ മത്സരം കളിച്ച ജുലൻ ഗോസ്വാമി 2 വിക്കറ്റ് വീഴ്‌ത്തി. രാജേശ്വരി ഗെയ്ക്വാദിനും 2 വിക്കറ്റുണ്ട്.
20 വർഷത്തെ ഇതിഹാസ സമാനമായ കരിയറിനാണ് ഇന്ത്യൻ പേസർ ജുലൻ ഗോസ്വാമി ഇന്നത്തെ മത്സരത്തോടെ പൂർണ്ണ വിരാമമിട്ടത്. ഇന്ത്യക്ക് വേണ്ടി 12 ടെസ്റ്റുകളിലും 203 ഏകദിനങ്ങളിലും 68 ട്വന്റി 20 മത്സരങ്ങളിലും ഈ 39 വയസ്സുകാരി കളത്തിലിറങ്ങി. ആകെ 353 അന്താരാഷ്‌ട്ര വിക്കറ്റുകൾ സ്വന്തമാക്കി. ഇതിൽ 253 എണ്ണവും ഏകദിനങ്ങളിൽ നിന്നാണ്. വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരിയാണ് ജുലൻ.
Comments