ചെന്നൈ: ആർഎസ്എസ്-ബിജെപി പ്രവർത്തകരെ ലക്ഷ്യമിട്ട് തമിഴ്നാട്ടിൽ നടക്കുന്ന പോപ്പുലർ ഫ്രണ്ട് അക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തമിഴ്നാട് പോലീസ്. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിൽ എൻഐഎ റെയ്ഡ് നടത്തുകയും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് ആർഎസ്എസ് പ്രവർത്തകരുടെ വീടിന് നേരെ പോപ്പുലർ ഫ്രണ്ട് അക്രമികൾ ബോംബുകൾ എറിയാൻ ആരംഭിച്ചത്. ഇത്തരം അക്രമങ്ങൾ നടത്തുന്നവർക്കെതിരെ കർശനമായ ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്ന് പോലീസ് അറിയിച്ചു.
ആർഎസ്എസ്-ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ സംഭവങ്ങളിൽ അന്വേഷണം നടന്നു വരികയാണ്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 250-ലധികം പേർക്കെതിരെ അന്വേഷണം നടക്കുകയാണെന്ന് ഡിജിപി സി.ശൈലേന്ദ്ര ബാബു പറഞ്ഞു. ചില അക്രമികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മധുര, സേലം, കന്യാകുമാരി എന്നിവിടങ്ങളിലാണ് ആർഎസ്എസ് പ്രവർത്തകരെ ലക്ഷ്യമിട്ട് പെട്രോൾ ബോംബ് ആക്രമണങ്ങൾ നടന്നത്.
അക്രമങ്ങൾക്ക് പിന്നിൽ പോപ്പുലർ ഫ്രണ്ട് ആണെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതായി കാണിച്ച് കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ കത്തും അയച്ചു. ഇതിന് പിന്നാലെയാണ് അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തമിഴ്നാട് പോലീസ് അറിയിച്ചിരിക്കുന്നത്. അതേസമയം, ഡിഎംകെ സർക്കാരിന്റെ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പാർട്ടി പ്രവർത്തകരും ഭാരവാഹികളും പ്രതിഷേധിക്കുമെന്ന് കെ.അണ്ണാമലൈ അറിയിച്ചു.
Comments