കോഴിക്കോട്: ഹർത്താലിന്റെ മറവിൽ അക്രമം അഴിച്ചു വിട്ട പോപ്പുലർ ഫ്രണ്ട് അക്രമികൾ പിടിയിൽ. കോഴിക്കോട് നല്ലളത്ത് കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ രണ്ട് പോപ്പുലർ ഫ്രണ്ടുകാരെയാണ് പോലീസ് പിടികൂടിയത്. അരക്കിണർ സ്വദേശികളായ മുഹമ്മദ് ഫാത്തിം, അബ്ദുൽ ജാഫർ എന്നിവരെയാണ് നല്ലളം പോലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് അക്രമികളെ തിരിച്ചറിഞ്ഞത്.
കായംകുളം വള്ളികുന്നത്ത് കെഎസ്ആർടിസി ബസ് അക്രമിച്ചവരെയും പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരിന്നു. നൂറനാട് പതുപ്പള്ളിക്കുന്നം മുഹമ്മദ് അസ്ലം(23), താമരക്കുളം നെടുംപുറത്ത് വിളയിൽ അൻവർ( 21 ) എന്നീ പോപ്പുലർ ഫ്രണ്ട് അക്രമികളെയാണ് പോലീസ് പിടികൂടിയത്. കായംകുളത്തു നിന്നും അടൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി വേണാട് ബസാണ് ഇവർ അക്രമിച്ചത്.
അതേസമയം, പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിൽ 70 കെഎസ്ആർടിസി ബസുകൾ തകർന്നുവെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. ഏകദേശം 45 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി. ഹർത്താലിനിടെ തകർന്നവയിൽ ലോ ഫ്ലോർ എസി ബസും കെ-സ്വിഫ്റ്റ് ബസുകളും ഉൾപ്പെടുന്നു. 11 കെഎസ്ആർടിസി ജീവനക്കാർക്ക് കല്ലേറിൽ പരുക്കേറ്റു.
Comments