തിരുവനന്തപുരം: തീവ്രവാദകേസിൽ ഒളിവിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി എൻഐഎ. സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ, സെക്രട്ടറി സി.എ.റൗഫ് എന്നിവർക്കെതിരെയാണ് കൊച്ചി എൻഐഎ കോടതിയിൽ ഹർജി നൽകുക. റെയ്ഡിനിടെ ഒളിവിൽ പോയ ഇരുവരും ചേർന്നാണ് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തതെന്നും എൻഐഎ വ്യക്തമാക്കി.
തീവ്രവാദ പ്രവർത്തനത്തിന് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് അബ്ദുൾ സത്താർ. കേസിലെ പന്ത്രണ്ടാം പ്രതിയാണ് സി.എ.റൗഫ്. കഴിഞ്ഞ ദിവസത്തെ മിന്നൽ റെയ്ഡിനിടെയാണ് ഇരുവരും ഒളിവിൽ പോയത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഗൂഢാലോചന നടത്തിയതിനും സമൂഹമാദ്ധ്യമങ്ങൾ വഴി ഭീകര സംഘടനകളിലേക്ക് യുവാക്കളെ ആകർഷിച്ചതിനും ഇരുവർക്കും പങ്കുണ്ടെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്.
കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് അബ്ദുൾ സത്താർ. പാലക്കാട് പട്ടാമ്പി സ്വദേശിയാണ് റൗഫ്. നേതാക്കൾ കൂട്ടത്തോടെ അറസ്റ്റിലായപ്പോൾ സംഘടനാ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കാനാണ് ഇരുവരും ഒളിവിൽ പോയതെന്നും, ഒളിവിലിരുന്നാണ് ഹർത്താലിന് ആഹ്വാനം ചെയ്തതെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. എൻഐഎ ഓഫീസിൽ പ്രതികൾ കീഴടങ്ങാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ടും ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിക്കാൻ എൻഐഎ കോടതിയെ സമീപിക്കുന്നത്.
സംസ്ഥാനത്തെ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളുടെ പരിശോധനാഫലം ലഭിച്ചാലുടൻ കോടതിയിൽ അപേക്ഷ നൽകും. കേസിൽ കസ്റ്റഡിയിലുള്ള 11 പേരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഈ മാസം 30വരെയാണ് പ്രതികളെ ചോദ്യം ചെയ്യാൻ വിട്ടു നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ തെളിവെടുപ്പും ഉണ്ടാകും. എൻഐഎ റെയ്ഡിനെതിരെ ഹർത്താലിന് ആഹ്വാനം ചെയ്തതിന് ഇരു നേതാക്കൾക്കുമെതിരെ പോലീസും നടപടി തുടങ്ങിയിട്ടുണ്ട്.
Comments