കണ്ണൂർ: ജില്ലയിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ തുടർച്ചയായ രണ്ടാം ദിവസവും റെയ്ഡ്. ഹർത്താലിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. മട്ടന്നൂരിലെ പോപ്പുലർ ഫ്രണ്ടുകാരുടെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ജില്ലയിൽ ഇന്നലെ താണ,മട്ടന്നൂർ എന്നീ സ്ഥലങ്ങളുൾപ്പടെ നാലിടങ്ങളിൽ റെയ്ഡ് നടന്നിരുന്നു.മട്ടന്നൂരിലെ ഫാത്തിമാസ് എന്ന ഫർണീച്ചർ കടയിലാണ് കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.
ഹർത്താൽ ദിനത്തിൽ കണ്ണൂർ ജില്ലയിൽ വ്യാപകമായ അക്രമസംഭവങ്ങൾ നടന്നിരുന്നു. ഈ അക്രമങ്ങൾക്കെല്ലാം ഒരു ഏക രൂപമുണ്ടായിരുന്നവെന്നും,അത് കൊണ്ട് ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. ഈ ഗൂഢാലോചന നടന്നത് പോപ്പുലർ ഫ്രണ്ടിന്റെ ചില കേന്ദ്രങ്ങളിലാണെന്നും അക്രമസംഭവങ്ങൾക്കുള്ള ധനസഹായം ലഭിച്ചത് ഇവിടങ്ങളിൽ നിന്നാണെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം കണ്ണൂർ എസിപിയുടെ നിർദ്ദേശപ്രകാരം ജില്ലയിൽ റെയ്ഡ് നടത്തിയിരുന്നു. ബി മാർട്ടുമായി ബന്ധപ്പെട്ട സ്വകാര്യ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. ബിസിനസിന് ആവശ്യമായ പണത്തിന്റെ ഉറവിടം, പണം തീവ്രവാദ പ്രവർത്തനത്തിനായി വിനിയോഗിക്കുന്നുണ്ടോ, എന്നീ കാര്യങ്ങൾ കണ്ടെത്തുന്നതിനായാണ് റെയ്ഡ് നടത്തിയത്.പരിശോധനയിൽ ലാപ്‌ടോപ്, ഫോൺ എന്നിവ പിടിച്ചെടുത്തിരുന്നു.
Comments