തൃശൂർ: രാഹുൽ ഗാന്ധിയുടെ തട്ടുകട സന്ദർശനങ്ങൾ, ആരാധകരുടെ ക്യാമറകൾക്ക് മുന്നിലൂടെയുള്ള ഓട്ടങ്ങൾ എന്നിവയ്‌ക്ക് പുറമെ കൗതുകകരമായ മറ്റുപല സംഭവങ്ങൾക്കും സാക്ഷ്യം വഹിക്കുകയാണ് കേരളത്തിലൂടെ കടന്ന് പോകുന്ന ‘ഭാരത് ജോഡോ യാത്ര‘. യാത്രയുടെ ഭാഗമാകാൻ കേരളത്തിലെത്തിയ മുൻ സിപിഐ നേതാവ് കനയ്യ കുമാർ, ഗുരുവായൂർ ക്ഷേത്രത്തിൽ ആചാര മര്യാദകൾ പാലിച്ച് ദർശനം നടത്തി. കടുത്ത ‘വൈരുദ്ധ്യാത്മിക ഭൗതികവാദി‘ ആയിരുന്ന കനയ്യ കുമാറിന്റെ ക്ഷേത്ര ദർശനം രാഷ്‌ട്രീയ നിരീക്ഷകർക്കും ട്രോളന്മാർക്കും ഒരേ പോലെ വിരുന്നായി.
ആസാദി മുദ്രാവാക്യങ്ങളുമായി ഉമർ ഖാലിദിനൊപ്പം ജെ എൻ യുവിൽ സമരം നയിച്ച കനയ്യ കുമാറിനെ മലയാള മാദ്ധ്യമങ്ങൾ ഉൾപ്പെടെ സംബോധന ചെയ്തത് ഇന്ത്യൻ ചെഗുവേര എന്നായിരുന്നു. സിപിഐ ദേശീയ നിർവാഹക സമിതി അംഗമായിരുന്ന കനയ്യ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെഗുസരായിൽ നിന്ന് മത്സരിച്ച് ബിജെപിയോട് തോറ്റിരുന്നു. പിന്നീട് കനയ്യ സിപിഐ വിട്ട് കോൺഗ്രസിൽ ചേരുകയായിരുന്നു.
‘ഇന്ത്യൻ ചെഗുവേര ജനിച്ചു, മോദിക്ക് ഇനി ഉറക്കമില്ലാത്ത രാവുകൾ‘ എന്ന പേരിൽ ജെ എൻ യു അരാജക സമരകാലത്ത് കനയ്യയെ വാഴ്‌ത്തിയ മലയാള മാദ്ധ്യമങ്ങളിലെ തലക്കെട്ടുകൾ കുത്തിപ്പൊക്കിയാണ് ട്രോളന്മാർ കനയ്യയുടെ ഗുരുവായൂർ ക്ഷേത്ര ദർശനം ആഘോഷിക്കുന്നത്. കനയ്യയോടൊപ്പം ജെ എൻ യു സമരത്തിൽ പങ്കെടുത്ത ഉമർ ഖാലിദ് ഡൽഹി കലാപക്കേസിൽ വിചാരണ നേരിടുകയാണ്.
ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ അസമിലും ഗോവയിലും കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നത് രാഹുൽ ഗാന്ധിക്കും തിരിച്ചടിയായിരിക്കുകയാണ്. രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് കലാപക്കൊടി ഉയർത്തിയതും കോൺഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Comments