എറണാകുളം : ഇസ്ലാമിക ഭീകരസംഘടനയായ സ്റ്റുഡൻസ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) നിരോധിച്ചിട്ട് ഇന്നേക്ക് 21 വർഷം. 2001 സെപ്റ്റംബറിലാണ് ആദ്യമായി സിമി രാജ്യത്ത് നിരോധിച്ചത്. 2003, 06, 08, 14 വർഷങ്ങളിൽ ഇത് പുതുക്കിയിരുന്നു. ഗയ സ്‌ഫോടനം, ചിന്നസ്വാമി സ്റ്റേഡിയം സ്‌ഫോടനം എന്നിവയുൾപ്പെടെ സിമിയിലെ അംഗങ്ങൾ ഉൾപ്പെട്ട 58 കേസുകളാണ് ആഭ്യന്തര മന്ത്രാലയം നിരോധനത്തിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിമി പ്രവർത്തിച്ചിരുന്നത്. ജിഹാദിലൂടെ ഇന്ത്യയിലെ അമുസ്ലിങ്ങളെ പരിവർത്തനം ചെയ്യുക എന്നത് ഭീകരവാദ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ തീവ്രവാദ സംഘടന ഏർപ്പെടുന്നത് വ്യക്തമായതോടെയാണ് ഭാരതസർക്കാർ സിമിയുടെ നിരോധനം ഉറപ്പാക്കിയത്. അന്തർദേശീയ ഇസ്ലാമിക തീവ്രവാദ സംഘടനയായ അൽഖ്വയ്ദയുടെ ഇടപെടൽ ഈ സംഘടനയിലുണ്ടെന്നതും നിരോധിക്കപ്പെടുന്നതിന് കാരണമായി.
യുവാക്കളും യുവതികളും ഉൾപ്പെടെയുള്ള വിദ്യാർത്ഥി സമൂഹങ്ങളെയും സിമി ലക്ഷ്യം വച്ചിരുന്നു. ഇവരെ സംഘടനയിലേക്ക് ആകർഷിപ്പിച്ച് പരിശീലനം നൽകി തീവ്രവാദ പ്രവർത്തനത്തിന് നേതൃത്വം നൽകാൻ സിമി ശ്രമിച്ചിരുന്നു . സിമി നിരോധിച്ചതിന് പിന്നാലെ ‘സിമി’യുടെ പുതിയ രൂപമായ ഇന്ത്യൻ മുജാഹിദീൻ എന്ന സംഘടനയാണെന്ന് ഗുജറാത്ത് പോലീസ് കണ്ടെത്തിയിരുന്നു. 2008 ജൂലൈ 25ന് നടന്ന ബംഗലുരു സ്ഫോടന പരമ്പരയും 2008 ജൂലൈ 26ലെ അഹമ്മദാബാദ് സ്‌ഫോടന പരമ്പരയും ആസൂത്രണം ചെയ്തത് ഈ സംഘടനയാണെന്നും ഉദ്യോഗസ്ഥർ അന്ന് വെളിപ്പെടുത്തിയിരുന്നു.
ഇതിന് പുറമെ നിലവിൽ രാജ്യത്ത് അക്രമം അഴിച്ച് വിടുന്ന പോപ്പുലർ ഫ്രണ്ടിന് സിമിയുമായി ബന്ധം ഉണ്ടെന്നതിനെ പറ്റി പുറത്ത് വരുന്ന വിവരങ്ങൾ ഇങ്ങനെ. സിമിയുടെ അജണ്ടയാണ് പോപ്പുലർ ഫ്രണ്ട് നടപ്പിലാക്കുന്നത്. പിഎഫ്‌ഐ വൈസ് ചെയർമാൻ ഇ എം അബ്ദുൾ റഹിമാൻ സിമിയുടെ ദേശീയ സെക്രട്ടറിയായിരുന്നു. ഇതിന് പുറമെ പിഎഫ്‌ഐ ദേശീയ നിർവാഹക സമിതി അംഗം പ്രൊഫ. പി കോയ സിമി അംഗവും ജമാഅത്തെ ഇസ്ലാമുമായും ബന്ധമുള്ള ആളായിരുന്നു.2022 ജൂണിൽ പൂനെ സ്ഫോടനം നടത്തിയത് മുൻ സിമി അംഗമായിരുന്ന പിഎഫ്ഐ കേഡർ റാഷിദ് ഷെയ്ഖാണ്. മുൻ സിമി അംഗങ്ങളുടെ യോഗസ്ഥലമായ ഖമറുദ്ദീൻ മസ്ജിദിന്റെ ട്രസ്റ്റിയായ ഷക്കീൽ അബ്ദുൾ റഹ്മാനുമായി റാഷിദ് ഷെയ്ഖിന് സൗഹൃദം ഉണ്ടായിരുന്നു.
നിലവിലെ സാഹചര്യത്തിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാർ ആരംഭിച്ചതായാണ് റിപ്പോർട്ട്. നിരോധനം സംബന്ധിച്ച കോടതിയിലും മറ്റുമുള്ള വെല്ലുവിളികൾ മറികടക്കാനുള്ള നീക്കങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തി വരികയാണ്.1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിന്റെ (യുഎപിഎ) 35-ാം വകുപ്പ് പ്രകാരം നിരോധിക്കപ്പെട്ട 42 തീവ്രവാദ സംഘടനകളുടെ പട്ടികയിലാകും പോപ്പുലർ ഫ്രണ്ടിനേയും ഉൾപ്പെടുത്തുക.
Comments