മുംബൈ: രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് കണ്ടെത്തി കേന്ദ്ര സർക്കാർ നിരോധിച്ച സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ബാനറുകളും കൊടിതോരണങ്ങളും നീക്കം ചെയ്ത് മഹാരാഷ്ട്ര പോലീസ്. സംഘടനയുടെ ഓഫീസുകളിലെ ബോർഡുകളും ഹോർഡിംഗുകളും പോലീസ് നീക്കം ചെയ്യിച്ചു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയ പൂനെയിൽ ശക്തമായ പോലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നീക്കങ്ങളുമായി പോലീസ് ശക്തമായി മുന്നോട്ട് പോവുകയാണ്. അറസ്റ്റിലായ പ്രവർത്തകർക്കെതിരെ രാജ്യദ്രോഹം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പ്രത്യേക നിർദ്ദേശം നൽകിയിരുന്നു.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാട്ടി അഞ്ച് വർഷത്തേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കും എട്ട് അനുബന്ധ സംഘടനകൾക്കുമാണ് നിരോധനം. രാജ്യത്ത് ഭീകര പ്രവർത്തനം നടത്തുന്നു, ഭീകര പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തുന്നു, ഭീകരവാദ പ്രവർത്തനങ്ങൾക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നു തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിരോധനം.
Comments