കോഴിക്കോട് : രാജ്യത്തെ ഭൂരിപക്ഷം മുസ്ലീം ജനവിഭാഗക്കാരും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തെ അനുകൂലിക്കുന്നവരാണെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷനും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനുമായ എപി അബ്ദുള്ളക്കുട്ടി. പോപ്പുലർ ഫ്രണ്ടിനെതിരെ മുസ്ലീം ലീഗ് ഉൾപ്പെടെയുളളവർ പ്രതികരിക്കാതിരിക്കുന്നത് ഭയം കൊണ്ടാണ്. കേന്ദ്ര സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ഭയം മറന്ന് അവർ രംഗത്തെത്തിയിരിക്കുകയാണ്. അതിന്റെ തെളിവാണ് മുസ്ലീം ലീഗ് ഇന്ന് നടത്തിയ പ്രസ്താവന എന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ മുസ്ലീം ലീഗ് എടുത്ത നിലപാടിനെയും അദ്ദേഹം പിന്തുണച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നിലപാടിനൊപ്പമാണ് മുസ്ലീം ലീഗും നിൽക്കുന്നത്. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇക്കാര്യത്തിൽ മുടന്തൻ ന്യായങ്ങളാണ് സ്വീകരിച്ചത്.
2001 ൽ രാജ്യം ഭരിച്ചവരല്ല ഇന്ന് രാജ്യം ഭരിക്കുന്നത് എന്ന കാര്യം ആരും വിസ്മരിക്കരുത് എന്നും അമിത് ഷായാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് എന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇന്ന് മുസ്ലീം വിഭാഗത്തിലെ 98 ശതമാനം ആളുകളും പോപ്പുലർ ഫ്രണ്ട് നിരോധനത്തെ ശരിവെയ്‌ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments