ആലുവ: തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ചതിന് പിന്നാലെ എൻഐഎ റെയ്ഡ്. ആലുവയിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തുന്നത്. പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് അബ്ദുൾ വഹാബിന്റെ വീട്ടിലാണ് പരിശോധന. ഏലൂർക്കരയിൽ വാടകയ്‌ക്ക് എടുത്ത വീട്ടിലാണ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്.
പരിശോധന സമയത്ത് അബ്ദുൾ വഹാബ് വീട്ടിലുണ്ടായിരുന്നില്ല. റെയ്ഡിന്റെ ഭാഗമായി ചില രേഖകൾ കണ്ടെടുത്തതായാണ് ലഭിക്കുന്ന വിവരങ്ങൾ. ബിനാനിപുരം, ആലുവ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ തന്നെ ആലുവയിൽ കേന്ദ്ര സേനയെ വിന്യസിച്ചിരുന്നു. സിആർപിഎഫിന്റെ വലിയ സംഘമാണ് ക്രമസമാധാനപരിപാലനത്തിനും സുരക്ഷയ്‌ക്കുമായി നഗരത്തിലെത്തിയത്. പോപ്പുലർ ഫ്രണ്ട് ഭീകരർ സജീവമായ ആലുവയിൽ ആർഎസ്എസ് നേതാക്കൾക്ക് ഭീഷണിയുണ്ട്.
ആലുവയിലെ ആർഎസ്എസ് കാര്യാലയത്തിന് സുരക്ഷയും കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. നാൽപ്പതിലേറെ സിആർപിഎഫ് ഉദ്യോഗസ്ഥരാണ് കാര്യാലയത്തിലെത്തിയിരുന്നത്. ആര്‍എസ്എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. ആർഎസ്എസ് കാര്യാലയങ്ങൾക്കും നേതാക്കൾക്കും നേരെ അക്രമങ്ങൾ നടത്തിയേക്കാം എന്ന സൂചനകളെ തുടർന്നാണ് നടപടി.
Comments