ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് അവസാന ആണി അടിക്കാൻ ഒരുങ്ങി കേന്ദ്രം. സംഘടനയെ നിരോധിച്ചുകൊണ്ടുളള തീരുമാനത്തിന്റെ തുടർ നിയമ നടപടികൾക്കായി യുഎപിഎ ട്രിബ്യൂണലിനെ സർക്കാർ സമീപിക്കും. ട്രിബ്യൂണലിന്റെ ഉത്തരവിലൂടെയാണ് വിലക്ക് നിയമപരമായി നിലനിൽക്കുക.
നിരോധനത്തിന് സർക്കാർ ആധാരമാക്കിയ തെളിവുകളും ട്രിബ്യൂണലിൽ സമർപ്പിക്കും. ട്രിബ്യൂണലിന്റെ അംഗീകാരം ലഭിച്ചാൽ മാത്രമേ നിരോധന നടപടികൾ പൂർത്തിയാകൂ. അഞ്ച് വർഷത്തേക്കാണ് കേന്ദ്രസർക്കാർ പോപ്പുലർഫ്രണ്ടിനെ നിരോധിച്ചിട്ടുള്ളത്. എന്നാൽ ഗുരുതരമായ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ട സംഘടനയെ അതിന് ശേഷവും രാജ്യത്ത് തുടരാൻ അനുവദിക്കേണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
ഡൽഹി ഹൈക്കോടതി ജഡ്ജി അദ്ധ്യക്ഷനായ യുഎപിഎ ട്രൈബ്യൂണലിനെയാണ് നിരോധന തീരുമാനത്തിന് നിയമപരമായ അംഗീകാരം നേടിയെടുക്കാൻ കേന്ദ്രസർക്കാർ സമീപിക്കുക.
നിലവിൽ യുഎപിഎ നിയമ പ്രകാരമാണ് പോപ്പുലർഫ്രണ്ടിന് താത്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
സംഘടന നിരോധിക്കാതിരിക്കാനുള്ള കാരണം ആരാഞ്ഞ് നേതാക്കൾക്ക് ട്രിബ്യൂണൽ നോട്ടീസ് നൽകും. ഇതിൽ നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ സ്വീകരിക്കുക. നോട്ടീസിനെ പോപ്പുലർഫ്രണ്ട് എതിർത്താൽ സംഘടനയ്‌ക്കെതിരെ അന്വേഷണം നടത്താൻ കേന്ദ്രത്തിന് ഉത്തരവിടാം. അന്വേഷണത്തിന് ശേഷം ലഭിക്കുന്ന തെളിവുകളുടെയും, കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ ട്രിബ്യൂണലിന് നിരോധനം ശരിവെച്ച് ഉത്തരവിടാം. ട്രിബ്യൂണലിന് മുമ്പാകെ നിരോധനത്തിന് കാരണമായി കേന്ദ്രസർക്കാർ ശേഖരിച്ച തെളിവുകളും സാമ്പത്തിക ഇടപാടുകളും സർക്കാർ അവതരിപ്പിക്കും. ഇത് കൂടി കണക്കിലെടുത്താകും തീരുമാനം.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്ന നിയമമാണ് യുഎപിഎ. ഇതിലെ 35ാം വകുപ്പ് പ്രകാരമാണ് സംഘടനയെ നിരോധിച്ചിരിക്കുന്നത്. പോപ്പുലർഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കുമാണ് നിരോധനം. രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്.
റെഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട്, ആൾ ഇന്ത്യ ഇമാം കൗൺസിൽ, നാഷണൽ കൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ, നാഷണൽ വിമൻ ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റെഹാബ് ഫൗണ്ടേഷൻ കേരള എന്നീ സംഘടനകൾക്കാണ് നിരോധനം.
Comments