തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ താമസസ്ഥലത്തിന് തൊട്ടടുത്തായി പശുക്കൾക്കായി ഫൈവ് സ്റ്റാർ താമസ സൗകര്യമൊരുങ്ങുന്നു. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് പശുത്തൊഴുത്തിന്റെ നിർമ്മാണം ആരംഭിച്ചത്. രണ്ട് മാസത്തിനകം തൊഴുത്തിന്റെ നിർമ്മാണം പൂർത്തിയാക്കണമെന്നാണ് കരാറുകാരന് നിർദ്ദേശം നൽകിയിരിക്കുന്നത്. തൊഴുത്തിലെ പശുക്കൾക്ക് പാട്ട് കേൾക്കാനായി മ്യൂസിക് സിസ്റ്റമടക്കം തൊഴുത്തിൽ സ്ഥാപിക്കും.
എട്ട് പേരാണ് തൊഴുത്ത് നിർമ്മാണത്തിന് വേണ്ടിയുള്ള ടെൻഡറിൽ പങ്കെടുത്തത്. ബാലരാമപുരം സ്വദേശിക്കാണ് നിർമ്മാണ കരാർ ലഭിച്ചിരിക്കുന്നത്. 42.90 ലക്ഷം രൂപയാണ് തൊഴുത്ത് നിർമ്മാണത്തിനായി ചെലവഴിക്കുന്നത്. നിലവിൽ ക്ലിഫ് ഹൗസിൽ അഞ്ച് പശുക്കളാണുള്ളത്. ഇതിന് പുറമെ ആറ് പശുക്കളെ കൂടി ഇവിടേക്ക് കൊണ്ടു വരും. ഇവയ്‌ക്ക് വേണ്ടിയാണ് പുതിയ തൊഴുത്ത് നിർമ്മിക്കുന്നത്. ക്ലിഫ് ഹൗസിലെ ജോലിക്കാർക്ക് താമസിക്കാനായി വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച കെട്ടിടം സ്ഥിതിചെയ്യുന്നിടത്താണ് പശുത്തൊഴുത്ത് ഉണ്ടാക്കുന്നത്.
800 ചതുരശ്ര അടിയിൽ ഏറ്റവും മികച്ച സൗകര്യങ്ങളോട് കൂടിയാകും തൊഴുത്ത് ഉണ്ടാക്കുന്നത്. പശുക്കളെ പരിപാലിക്കുന്ന ജോലിക്കാർക്ക് വിശ്രമിക്കാനായി ഇവിടെ പ്രത്യേകം മുറിയുണ്ടാകും. കാലിത്തീറ്റയും മറ്റ് ഭക്ഷണ സാധനങ്ങളും സൂക്ഷിക്കാനും പ്രത്യേകം മുറി ഉണ്ടാക്കും. ഇപ്പോൾ ഒരു നിലയിലാണ് തൊഴുത്തിന്റെ നിർമ്മാണമെങ്കിലും, രണ്ട് നിലയ്‌ക്ക് വേണ്ടിയുള്ള ഫൗണ്ടേഷൻ ഇടുന്നുണ്ട്. ഭാവിയിൽ മുകൾ നിലയിൽ ക്ലിഫ് ഹൗസിലെ ജീവനക്കാർക്ക് വേണ്ടി ക്വാർട്ടേഴ്‌സ് നിർമ്മിക്കാനാണ് തീരുമാനം.















