ലക്‌നൗ: സംസ്ഥാനത്തെ മദ്രസ വിദ്യാഭ്യാസം മികവുറ്റതാക്കാൻ ഉത്തർപ്രദേശ് സർക്കാർ. മദ്രസകൾക്കായി സർക്കാർ ടൈം ടേബിൾ പുറത്തിറക്കി. പ്രാർത്ഥനയും, ദേശീയഗാനവും ഉൾപ്പെടെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് മദ്രസ വിദ്യാഭ്യാസ ബോർഡ് ടൈം ടേബിൾ തയ്യാറാക്കിയിരിക്കുന്നത്.
ഒക്ടോബർ ഒന്നു മുതലാണ് പുതിയ ടൈം ടേബിൾ പ്രകാരം മദ്രസകൾ പ്രവർത്തിച്ചു തുടങ്ങുക. സ്‌കൂളുകളിലേതിന് സമാനമായി അഞ്ച് മണിക്കൂറാണ് മദ്രസകളുടെയും പ്രവൃത്തിസമയം. രാവിലെ ഒൻപത് മണി മുതൽ ക്ലാസുകൾ ആരംഭിക്കും. വൈകീട്ട് മൂന്ന് മണിവരെയാകും ക്ലാസുകൾ ഉണ്ടായിരിക്കുക. നേരത്തെ രാവിലെ ഒൻപത് മുതൽ ഉച്ചയ്‌ക്ക് രണ്ട് മണിവരെയായിരുന്നു മദ്രസകളുടെ പ്രവർത്തന സമയം. എന്നാൽ പുതിയ ടൈം ടേബിൾ പ്രകാരം വിദ്യാർത്ഥികൾ ഒരു മണിക്കൂർ കൂടി ക്ലാസിൽ ഇരിക്കണം. അദ്ധ്യാപകരും മൂന്ന് മണിവരെ മദ്രസകളിൽ ഉണ്ടായിരിക്കണമെന്നാണ് നിർദ്ദേശം.
രാവിലെ പ്രാർത്ഥനയോടെയായിരിക്കും ക്ലാസുകൾ ആരംഭിക്കുക. 12.30 നാണ് വിദ്യാർത്ഥികൾക്ക് ആഹാരം കഴിക്കുന്നതിനുള്ള സമയം. ഈ സമയക്രമം കൃത്യമായി പാലിക്കാൻ അദ്ധ്യാപകർക്ക് മദ്രസ വിദ്യാഭ്യാസ ബോർഡ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മത വിഷയങ്ങളായി അറബി, ഉറുദു, ദീനിയത്, പേർഷ്യൻ എന്നിവയ്‌ക്ക് പുറമേ കണക്ക്, ശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളിലും വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ഉണ്ടാകും.
പൊതുസമൂഹത്തിലേക്ക് ഇറങ്ങുമ്പോൾ അവർക്ക് അപകർഷതാബോധം ഉണ്ടാകാൻ പാടില്ലെന്ന് മദ്രസ വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഇഫ്‌തേഖാർ അഹമ്മദ് ജാവേദ് പറഞ്ഞു. അതിനാലാണ് മതവിഷയങ്ങൾക്കൊപ്പം ഇംഗ്ലീഷും ഹിന്ദിയും സയൻസും കണക്കും ഒക്കെ പഠിപ്പിക്കുന്നത്. രാജ്യത്തിന് അമൂല്യമായ സംഭാവനകൾ നൽകാൻ കഴിയുന്ന മികച്ച പൗരന്മാരെ വാർത്തെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments