എറണാകുളം: ഭീകരവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ വീണ്ടും റിമാൻഡ് ചെയ്ത് കോടതി. കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയാണ് റിമാൻഡ് ചെയ്തത്. കേസിൽ 11 പേരാണ് അറസ്റ്റിലായിട്ടുള്ളത്.
പ്രതികളുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഇതേ തുടർന്നാണ് വീണ്ടും കോടതിയിൽ ഹാജരാക്കിയത്. എന്നാൽ വീണ്ടും റിമാൻഡിൽവിട്ടുകൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു. അടുത്ത മാസം 20 വരെയാണ് ഇവർ റിമാൻഡിൽ തുടരുക. 20 ന് പ്രതികളെ നേരിട്ട് എത്തിക്കാതെ ഓൺലൈൻ വഴി ഹാജരാക്കിയാൽ മതിയെന്നും എൻഐഎ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിന്റെയും റിമാൻഡ് കാലാവധി 20 നാണ് അവസാനിക്കുക. ഇതിനിടെ അബ്ദുൾ സത്താറിനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് എൻഐഎ കോടതിയിൽ അപേക്ഷ നൽകി. ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം. ഈ അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
Comments