ചെന്നൈ : നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് തമിഴ്നാട്ടിൽ ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നതായി കേന്ദ്ര അന്വേഷണ ഏജൻസി. മലയോര ടൂറിസ കേന്ദ്രമായ വട്ടക്കനാലിലാണ് ഭീകര സംഘടന ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നത്. പ്രദേശത്ത് എത്തുന്ന വിദേശീയരെയും ജൂതന്മാരെയുമാണ് ഇവർ ലക്ഷ്യമിട്ടിരുന്നത്. അൻസാർ ഉൽ ഖിലാഫ കേരളയാണ് ആക്രമണം ആസുത്രണം ചെയ്തത്. ഈ സംഘടനയ്ക്ക് പോപ്പുലർ ഫ്രണ്ടുമായി അടുത്ത ബന്ധമാണ് ഉള്ളത്.
ആക്രമണങ്ങൾ നടത്തുന്നതിനായി യുവാക്കളെ ഇവർ റിക്രൂട്ട് ചെയ്തിരുന്നത് സമൂഹമാദ്ധ്യമങ്ങൾ വഴിയാണ്. ഇങ്ങനെ റിക്രൂട്ട് ചെയ്യപ്പെട്ട അൻസാർ ഉൽ ഖിലാഫ കേരളയാണ് വട്ടക്കനാലിൽ ആക്രമത്തിന് പദ്ധതിയിട്ടത്. 15 യുവാക്കളും അവരുടെ സഹായികളുമായിരുന്നു സംഘത്തിൽ. ഇവരിൽ കൂടുതലും ഇസ്ലാമിക് സ്റ്റേറ്റിൽ ആകൃഷ്ടരായവരും പോപ്പുലർ ഫ്രണ്ട് അംഗങ്ങളും ആണ്.
വിദേശികളായ ജൂതന്മാർക്ക് പുറമെ ഹൈക്കോടതി ജഡ്ജിമാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, അഹമ്മദീയ വിഭാഗത്തിലുള്ള മുസ്ലീങ്ങൾ തുടങ്ങിയവരെയും ആക്രമിക്കാൻ സംഘം പദ്ധതിയിട്ടിരുന്നു. ഇതിന് പുറമെ മുസ്ലിം യുവാക്കളെ ഐഎസ് ആശയം പ്രചരിപ്പിക്കുന്നതിന് റിക്രൂട്ട് ചെയ്തു. എന്നാൽ ആക്രമണത്തിന്റെ ഗൂഢാലോചനയ്ക്കിടെ 2016 ഒക്ടോബർ രണ്ടിന് സംഘത്തിലെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു . കണ്ണൂരിൽ നിന്നാണ് ഇവർ അറസ്റ്റിലായത്. മൻസീദ്, സ്വാലിത് മുഹമ്മദ്,റഷിദ് അലി സഫ്വാൻ, ജാസ്മിൻ എന്നിവരാണ് അറസ്റ്റിലായത്. പിന്നാലെ ഇവരുടെ വീടുകളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി രേഖകൾ ഇവിടങ്ങളിൽ നിന്നും കണ്ടെടുത്തിരുന്നു.
തമിഴ്നാട്ടിലെ വട്ടക്കനാൽ, കേരളത്തിലെ കോഴിക്കോട് എന്നിവിടങ്ങളിലും ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതി. രാജ്യത്തിന് അകത്തും പുറത്തുമുള്ള ഭീകര സംഘടനകളിലെ അംഗങ്ങളുമായി ഇവർ ആശയ വിനിമയം നടത്തിയിരുന്നത് സമൂഹമാദ്ധ്യമങ്ങൾ വഴിയാണ്. ഫേസ്ബുക്ക് , ടെലിഗ്രാം എന്നിവയാണ് ഇവർ ഇതിന് പ്രധാനമായും തിരഞ്ഞെടുത്തത്.
Comments