ന്യൂയോർക്ക്: യുക്രെയ്‌നെതിരായ റഷ്യൻ നീക്കത്തിൽ പക്ഷം പിടിക്കാതെ ഇന്ത്യ. ഐക്യരാഷ്‌ട്ര രക്ഷാ സമിതിയിലാണ് റഷ്യയ്‌ക്കെതിരെ അംഗരാജ്യങ്ങളായ 15 പേർക്ക് മുന്നിൽ പ്രമേയം കൊണ്ടുവന്നത്. യുക്രെയ്‌നിലെ വിവിധ പ്രവിശ്യകളെ ജനഹിത പരിശോധനയിലൂടെ റഷ്യൻ ഫെഡറേഷനിൽ കൂട്ടിച്ചേർത്ത നടപടിയ്‌ക്കെതിരെയാണ് യുഎൻജിസിയിൽ വോട്ടിംഗ് നടന്നത്.
വിഷയത്തിൽ ആഗോള തലത്തിൽ കൃത്യമായ സമവായമില്ലാത്തതിനാലാണ് മാറിനിൽക്കു ന്നതെന്ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു. ലോകരാജ്യങ്ങൾ ഒരുമിച്ചിരുന്ന് പ്രശ്‌ന പരിഹാരത്തിന് തയ്യാറാകണമെന്നും ഇന്ത്യ ആവർത്തിച്ചു. ഇന്ത്യയ്‌ക്കൊപ്പം ചൈന, ഗാബോൺ, ബ്രസീൽ എന്നീ രാജ്യങ്ങളും വോട്ടിംഗിൽ നിന്നും വിട്ടുനിന്നു.
യുക്രെയ്‌നിൽ റഷ്യയുടെ നീക്കം കനക്കുന്നതിൽ ഇന്ത്യ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചു. വിഷയത്തിൽ ഇന്ത്യയുടെ നിലപാട് റഷ്യയോട് തുറന്നുപറഞ്ഞിട്ടുള്ളതാണ്. സമ്പൂർണ്ണ യുദ്ധവിരാമം മാത്രമാണ് പരിഹാരം. അതിന് സമാധാനം മുൻനിർത്തി എല്ലാ നയതന്ത്ര മാർഗ്ഗങ്ങളും തുറക്കണം. വിദേശകാര്യമന്ത്രി ജയശങ്കർ ഐക്യരാഷ്‌ട്രസഭയിൽ നടത്തിയ പരാമർശങ്ങളെ ഇന്ത്യ രക്ഷാസമിതിയിൽ ഒരിക്കൽകൂടി ഓർമ്മിപ്പിച്ചു.
ആഗോളതലത്തിൽ യുദ്ധത്തിനെതിരേയും രാജ്യങ്ങളുടെ അഖണ്ഡതയ്‌ക്കെതിരേയും കൃത്യമായ മാനദണ്ഡങ്ങളില്ല. രാജ്യങ്ങളുടെ ഒറ്റയ്‌ക്കുള്ള തീരുമാനങ്ങൾ അന്താരാഷ്‌ട്ര നിയമങ്ങളെ ലംഘിക്കുന്നതാണ്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതം വിവിധ മേഖലകളിൽ ഉണ്ടാക്കുകയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
Comments