തിരുവനന്തപുരം : യാത്രക്കാർക്ക് നേരെ അസഭ്യവർഷം നടത്തി കെഎസ്ആർടിസി വനിതാ കണ്ടക്ടർ. യാത്രക്കാരോട് ബസിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടുകൊണ്ടാണ് ഇവർ അസഭ്യം പറഞ്ഞത്. വയോധികരും അമ്മമാരും കുഞ്ഞുങ്ങളും ഇരുന്ന ബസിലാണ് ഈ ക്രൂരത നടന്നത്. ചിറയിൻകീഴ് താത്കാലിക ബസ് സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ട്രിപ്പിനായി നിർത്തിയിട്ടിരുന്ന ബസിൽ ആളുകൾ കയറിയിരുന്നു. എന്നാൽ തനിക്ക് ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞ് വനിതാ കണ്ടക്ടർ എല്ലാവരെയും ഇറക്കിവിടുകയായിരുന്നു. നിങ്ങൾ ഭക്ഷണം കഴിക്കൂ ഞങ്ങൾ ഇവിടെ ഇരുന്നോളാം എന്ന് യാത്രക്കാർ പറഞ്ഞതോടെ ഇവർ ക്ഷുഭിതയാകുകയായിരുന്നു. കൈക്കുഞ്ഞുങ്ങളെയുമെടുത്ത് വരെ സ്ത്രീയാത്രക്കാർ പുറത്തിറങ്ങുന്നത് വീഡിയോയിൽ കാണാം. ഏതാനും വനിതാ യാത്രക്കാർ ഇറങ്ങാൻ കഴിയില്ലെന്ന നിലപാട് എടുത്തതോടെയാണ് വനിതാ കണ്ടക്ടറുടെ അസഭ്യവർഷം തുടങ്ങിയത്.
”തൊഴിലുറപ്പിന് പോകുന്നവർ എല്ലാം കണ്ടവന്റെ കൂടെ ഉറങ്ങാൻ ആണ് പോകുന്നത്” എന്നാണ് വനിതാ കണ്ടക്ടർ പറഞ്ഞത്. ഒരു വയോധികയ്‌ക്ക് നേരെ അസഭ്യം പറയുന്നതും വീഡിയോയിൽ കാണാം
”നിങ്ങൾ പോയി പോലീസിൽ പരാതി നൽക് ” എന്നും ഇവർ പറയുന്നുണ്ട്. യാത്രക്കാർ ബസിൽ നിന്ന് ഇറങ്ങിയ ശേഷവും ഇവർ അസഭ്യം പറച്ചിൽ നിർത്തിയില്ല.
വീഡിയോ പ്രചരിച്ചതോടെ വനിതാ കണ്ടക്ടർക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുകഴിഞ്ഞു. ഇത്തരത്തിൽ യാത്രക്കാരെ അപമാനിക്കുന്നവരെ പിരിച്ചുവിടണം എന്നാണ് പലരും ആവശ്യപ്പെടുന്നത്. നാൾക്ക് നാൾ കടക്കണിയിൽ മുങ്ങി കൊണ്ടിരിക്കുന്ന കെഎസ്ആർടിസിയെ, അതിലെ ജീവനക്കാർ തന്നെ യാത്രക്കാരോട് മോശമായി പെരുമാറി വീണ്ടും പടു കുഴിയിലേക്ക് തള്ളിവിടുന്ന രീതിയാണ് എന്ന പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്.
Comments