അഹമ്മദാബാദ് : ഗുജറാത്ത് സന്ദർശത്തിന് എത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഒരു ഓട്ടോ ഡ്രൈവർ വീട്ടിലേക്ക് ക്ഷണിക്കുകയും, യുവാവിന്റെ വീട്ടിലെത്തി കെജ്രിവാൾ ഭക്ഷണം കഴിക്കുകയും ചെയ്ത സംഭവം ഏറെ ശ്രദ്ധ നേടിയിരുന്നു. സമൂഹത്തിന്റെ താഴേത്തട്ടിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്ന നേതാവിന് മാത്രമേ ഇത്തരത്തിൽ ഒരു പ്രവർത്തകന്റെ വീട്ടിൽ പോയി നിലത്തിരുന്ന് ഭക്ഷണം കഴിക്കാനാകൂ എന്നാണ് പാർട്ടി പ്രവർത്തകർ തന്നെ പ്രചരിപ്പിച്ചത്. എന്നാൽ ഈ യുവാവ് ബിജെപി പ്രവർത്തകനാണ് എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ എത്തിയപ്പോൾ, കാണാൻ ഓട്ടോറിക്ഷാ ഡ്രൈവറായ വിക്രം ദന്താനിയും വന്നിരുന്നു. താൻ ഒരു മോദി ആരാധകനാണ് എന്നാണ് വിക്രം പറഞ്ഞത്. എഎപി കൺവീനർ അരവിന്ദ് കെജ്രിവാളിനെ വീട്ടിലേക്ക് ക്ഷണിച്ചതും താൻ തന്നെയാണെന്നും വിക്രം വെളിപ്പെടുത്തി.
എന്നാലത് എഎപി നേതാക്കളുടെ നിർബന്ധത്തെ തുടർന്നായിരുന്നു. അവരുടെ ആവശ്യപ്രകാരം യൂണിയൻ നേതാക്കളാണ് തന്നോട് കെജ്രിവാളിനെ വീട്ടിലേക്ക് ക്ഷണിക്കാൻ പറഞ്ഞത് എന്നും താൻ അതുപോലെ ചെയ്‌തെന്നും വിക്രം വെളിപ്പെടുത്തി.
താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു കടുത്ത ആരാധകനാണ് എന്നും ബിജെപിക്ക് മാത്രമേ താൻ വോട്ട് ചെയ്യാറുള്ളൂ എന്നും വിക്രം പറഞ്ഞു. ഇന്ന് റാലിക്കെത്തിയതും മോദിയെ കാണാൻ വേണ്ടിയാണ്. ഏറെ കാലമായി താൻ ബിജെപിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നും വിക്രം വെളിപ്പെടുത്തി. ഇതോടെ ആം ആദ്മിയുടെ മറ്റൊരു നാടകമാണ് പൊളിഞ്ഞത്.
Comments