തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ അനുശോചിച്ചു. കേരള രാഷ്‌ട്രീയത്തിന്റെ വലിയ നഷ്ടമാണ് കോടിയേരി ബാലകൃഷ്ണണന്റെ വേർപാടെന്ന് കേന്ദ്രമന്ത്രി അനുസ്മരിച്ചു.
രാഷ്‌ട്രീയ വ്യത്യാസമില്ലാതെ പൊതുസ്വീകാര്യനായായിരുന്നു എക്കാലവും കോടിയേരി ബാലകൃഷ്ണനെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കർകശക്കാരനായ കമ്യൂണിസ്റ്റായിരുന്നപ്പോഴും എന്തിനേയും ചിരിയോടെ സമീപിച്ച നേതാവായിരുന്നു കോടിയേരി. പ്രായോഗിക രാഷ്‌ട്രീയത്തിന്റെ പകരംവെക്കാനില്ലാത്ത നേതാവാണ് വിടവാങ്ങുന്നതെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിന്റെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും വി.മുരളീധരൻ അറിയിച്ചു.
ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചത്. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ചെന്നൈയിലായിരുന്നു അന്ത്യം. മൃതദേഹം നാളെ എയർ ആംബുലൻസിൽ തലശേരിയിൽ എത്തിക്കുമെന്നാണ് വിവരം. തിങ്കളാഴ്ചയാണ് സംസ്‌കാരം നടക്കുക.
Comments