മുംബൈ: സൂപ്പർസ്റ്റാർ രജനികാന്തിന്റെ ചിത്രത്തിൽ അവസരം നൽകാമെന്ന് വിശ്വസിപ്പിച്ച് 21-കാരിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വെങ്കടേശ്വര ക്രിയേഷൻസ് എന്ന കമ്പനിയുടെ ഉടമകളാണെന്ന് പറഞ്ഞായിരുന്നു യുവതിയെ സംഘം കബളിപ്പിച്ചത്. തുടർന്ന് രജനികാന്ത് ചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി 10 ലക്ഷം രൂപയും തട്ടിയെടുത്തു. ദഹിസർ പോലീസിൽ ഇതുമായി ബന്ധപ്പെട്ട് യുവതി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
നിരവധി തെലുങ്ക് ചിത്രങ്ങൾ നിർമ്മിച്ച സിനിമാ കമ്പനിയാണ് പ്രതികൾ പരാമർശിച്ച വെങ്കടേശ്വര ക്രിയേഷൻസ്. 2003 മുതൽ കമ്പനി സജീവമാണ്. ഈ കമ്പനിയുടെ ഉടമകളാണെന്ന് വിശ്വസിപ്പിച്ച്, പീയൂഷ് ജെയിൻ-മന്തൻ റുപാറെൽ എന്നിങ്ങനെ പേരുകൾ പരിചയപ്പെടുത്തി, കഴിഞ്ഞ ജൂലൈ 28-നായിരുന്നു പ്രതികൾ യുവതിയെ സമീപിച്ചത്.
ആർസി – 15, ജെയ്‌ലർ എന്നിങ്ങനെ രണ്ട് ചിത്രങ്ങൾ രജനികാന്തിനെ ഉൾപ്പെടുത്തി ചെയ്യുന്നുണ്ടെന്നും ഒരു ചിത്രത്തിൽ നടന്റെ മകളായും മറ്റൊന്നിൽ ഹാക്കറായും രണ്ട് റോളുകൾ നൽകാമെന്നും തട്ടിപ്പ് സംഘം പറഞ്ഞു. സർക്കാരിന്റെ അംഗീകാരം നേടൽ, പാസ്‌പോർട്ട് വേരിഫിക്കേഷൻ തുടങ്ങിയ നടപടികൾക്ക് പണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി യുവതിയിൽ നിന്നും തുക ഈടാക്കി.
ഇത്തരത്തിൽ അഭിനയ മോഹമുള്ള പല കലാകാരന്മാരുടെയും പക്കൽ നിന്ന് സംഘം പണം തട്ടിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയെന്ന് ഡെപ്യൂട്ടി കമ്മീഷണർ സോമനാഥ് ഖാർഗെ അറിയിച്ചു.















