നൂറ് ശതമാനം സാക്ഷരതയും പുരോഗമന ചിന്തയുമുണ്ടെന്ന് അഭിമാനിക്കുന്ന ഒരു നാട്ടിലാണ് മതത്തിന്റെ പേരിൽ പോപ്പുലർ ഫ്രണ്ടുകാർ തന്റെ കൈ വെട്ടിയതെന്ന് പ്രൊഫസർ ടി ജെ ജോസഫ്. ഇതേ നാട്ടിൽ, ഇതേ ആളുകൾ തന്നെയാണ് അഭിമന്യുവിനെയും കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് ആക്രമണങ്ങൾക്ക് ഇരകളായവർക്കൊപ്പമാണ് തന്റെ മനസ്സെന്ന് പ്രൊഫസർ ടി ജെ ജോസഫ് പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അന്ധമായ വിശ്വാസത്തിന്റെ പേരിൽ കൈ വെട്ടുകയും തല വെട്ടുകയും ചെയ്യുന്നവരോട് സഹതാപമാണ് ഉള്ളത്. പോപ്പുലർ ഫ്രണ്ടിന്റെ ഭീകര സ്വഭാവം വെളിപ്പെട്ട സംഭവമായിരുന്നു തന്റെ കൈ വെട്ടിയത്. അധികൃതർ ഈ സംഭവം അന്വേഷിച്ചുവെങ്കിലും മതിയായ പ്രാധാന്യം ഇതിന് നൽകിയില്ല. അവർ ചെയ്ത ക്രൂരതയെക്കുറിച്ച് സംസാരിക്കേണ്ടതിന് പകരം ചിലർ എന്റെ ഭാഗത്തെ കുറ്റം അന്വേഷിക്കാൻ നടന്നു. ഇത്തരം അഭിപ്രായങ്ങളാണ് സാഹചര്യം ഇത്രയും വഷളാക്കിയതെന്നും പ്രൊഫസർ ടി ജെ ജോസഫ് പറഞ്ഞു.
ആളുകളുടെ മനസ്സിൽ ഭയം നിറയ്‌ക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. അതിൽ അവർ വിജയിച്ചു. സാഹിത്യ അക്കാഡമി പുരസ്കാരം ലഭിച്ചപ്പോൾ തനിക്ക് സ്വീകരണം നൽകാൻ മൂവാറ്റുപുഴയിലെ ചിലർ തീരുമാനിച്ചു. എന്നാൽ പരിപാടിക്ക് ഓഡിറ്റോറിയം വിട്ട് നൽകാൻ ആരും തയ്യാറായില്ല. അത്രമാത്രം ഭീതിയുടെ അന്തരീക്ഷം നിലനിർത്താൻ പോപ്പുലർ ഫ്രണ്ടിന് സാധിച്ചുവെന്നും ടി ജെ ജോസഫ് ചൂണ്ടിക്കാട്ടി.
തനിക്കെതിരെ ഉണ്ടായ ആക്രമണത്തിൽ കേരളത്തിലെ സാമൂഹ്യ- സാംസ്കാരിക മേഖലകളിൽ ഉള്ള പ്രമുഖർ വേണ്ട വിധത്തിൽ പ്രതികരിച്ചില്ല. കേരളത്തിലെ പ്രമുഖരായ എഴുത്തുകാരും തനിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചില്ല. കേരളത്തിലെ സാംസ്കാരിക നായകർ കഴിഞ്ഞ പത്തിരുപത് കൊല്ലക്കാലം ഉറക്കത്തിലായിരുന്നു. എഴുത്തുകാരും കലാകാരന്മാരും സാമൂഹ്യ പ്രവർത്തകരും സാമൂഹ്യ തിന്മകൾക്കെതിരെ പ്രതികരിക്കാൻ ധൈര്യപ്പെടുന്നില്ല. അവർക്ക് അവരവരുടെ കാര്യങ്ങളിൽ മാത്രമാണ് താത്പര്യം. ഇതാണ് കേരളത്തിൽ അസഹിഷ്ണുത വളരാൻ കാരണമെന്ന് പ്രൊഫസർ ടി ജെ ജോസഫ് നിരീകഷിച്ചു.
തനിക്കെതിരെ ആക്രമണം നടക്കുന്നതിന് മുൻപേ ഭീഷണിയെക്കുറിച്ച് മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു. എന്നാൽ, പരാതി പരിഗണിക്കുന്നതിന് പകരം തന്നെ മതവികാരം വ്രണപ്പെടുത്തുന്ന ആളായാണ് അവർ കണ്ടത്. ജില്ലാ കളക്ടറും തനിക്കെതിരെ നിലപാട് സ്വീകരിച്ച വിവരവും പ്രൊഫസർ ഓർമ്മിപ്പിച്ചു.
സംഭവത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം എ ബേബിയുടെ നിലപാടിനെയും ടി ജെ ജോസഫ് വിമർശിച്ചു. വസ്തുതകൾ അറിയാതെയാണ് ബേബി പ്രതികരിച്ചത്. കാര്യങ്ങൾ മനസ്സിലാക്കാതെ അദ്ദേഹം അപ്രകാരം പ്രതികരിക്കാൻ പാടില്ലായിരുന്നുവെന്നും പ്രൊഫസർ പറഞ്ഞു. മഠയൻ എന്നായിരുന്നു പ്രൊഫസറെ എം എ ബേബി സംബോധന ചെയ്തത്. പ്രൊഫസറുടെ പ്രവൃത്തി മതവികാരം വ്രണപ്പെടുത്തലാണ് എന്ന തരത്തിലായിരുന്നു ബേബിയുടെ പ്രതികരണം.
കോളേജ് അധികൃതർ ജോലിയിൽ നിന്നും തന്നെ പുറത്താക്കിയപ്പോൾ കോൺഗ്രസും മുസ്ലീം ലീഗും ഉൾപ്പെടെയുള്ള സംഘടനകൾ അതിനെ ന്യായീകരിച്ചു. കോളേജ് അധികൃതർ വിഷയത്തിൽ ന്യായമായ നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ ഒരുപക്ഷേ തനിക്കെതിരെ ആക്രമണം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സഭയും തന്നെ പിന്തുണച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ മതത്തിൽ നിന്നും അകന്ന് കഴിയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതീക്ഷിച്ച ഇടങ്ങളിൽ നിന്നും കിട്ടാത്ത പിന്തുണയാണ് ബിജെപിയിൽ നിന്നും തനിക്ക് കിട്ടിയത്. തിരികെ യാതൊന്നും അവർ ആവശ്യപ്പെട്ടില്ല. പാർട്ടി അംഗത്വം സ്വീകരിക്കാൻ പോലും നിർബന്ധിച്ചില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സീറ്റ് നൽകാമെന്ന് മാത്രമാണ് അവർ പറഞ്ഞത്. യുക്തിവാദി സംഘടനകളും പിന്തുണച്ചു. പ്രൊഫസർ കൂട്ടിച്ചേർത്തു.
Comments