ജോധ്‌പൂർ: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ബാച്ച് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ വ്യോമസേനക്ക് കൈമാറി പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. ആത്മ നിർഭർ ഭാരതിന്റെ കീഴിൽ വികസിപ്പിച്ചെടുത്ത ആദ്യ ഹെലികോപ്റ്ററാണിത്. രാജസ്ഥാനിലെ ജോധ്പൂരിൽ നടന്ന ചടങ്ങ് സർവ് ധാരം എന്ന പ്രാർത്ഥനയോട് കൂടി ആരംഭിച്ചു.
ചടങ്ങിൽ സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, ഐ എ എഫ് മേധാവി എയർ ചീഫ് മാർഷൽ വി ആർ ചൗധരി തുടങ്ങിയവർ പങ്കെടുത്തു. 5000 മീറ്റർ ഉയരത്തിൽ ആയുധങ്ങളുമായി ലാൻഡ് ചെയ്യാൻ കഴിവുള്ള ഹെലികോപ്ടറാണിത്. ഫ്രഞ്ച് നിർമ്മിത വ്യോമ – വ്യോമ മിസൈലുകളും വ്യോമ – ഭൂതല മിസൈലുകളും എൽ.സിഎച്ചിന്റെ ആയുധ ശേഷി കരുത്തുറ്റതാക്കും.
12 റോക്കറ്റുകൾ വീതം വിക്ഷേപിക്കാൻ കഴിയുന്ന രണ്ടു പോഡുകളാണ് ഹെലികോപ്ടറിനുള്ളത്. ഏത് കാലാവസ്ഥയിലും ഉന്നത മേഖലയിലും ആക്രമണം നടത്താൻ ശേഷിയുണ്ടിതിന്. 110 ഡിഗ്രീ തിരിയാൻ സാധിക്കുന്ന 20 എം എം ഗണ്ണുകൾ എൽ.സിഎച്ചിന്റെ പ്രധാന ആയുധമാണ്. പൈലറ്റിന്റെ ഹെൽമറ്റിൽ കോക് പിറ്റിലെ എല്ലാ കാര്യങ്ങളും വീക്ഷിക്കാൻ കഴിയും. അടുത്ത നാലു പതിറ്റാണ്ട് കാലത്തേക്ക് നിലനിൽക്കാൻ ശേഷിയുള്ള നൂതനമായ സംവിധാനങ്ങൾ ഹെലികോപ്ടറിന്റെ ഭാഗമാണ്.
ശത്രുക്കൾക്ക് കണ്ടുപിടിക്കാൻ സാധിക്കാത്ത വിധം സ്റ്റെൽത്ത് പ്രത്യേകതകളും എൽ.സി.എച്ചിനുണ്ട്. തിരച്ചിൽ നടത്താനുള്ള ശേഷി, ശത്രുവിന്റെ വ്യോമ പ്രതിരോധത്തെ തകർക്കൽ, ഡ്രോൺ പ്രതിരോധം, വനാന്തർഭാഗത്തെ തീവ്രവാദ വിരുദ്ധ പോരാട്ടം , ബങ്കറുകൾ തകർക്കൽ, സുരക്ഷ സേനയ്‌ക്ക് പിന്തുണ നൽകൽ തുടങ്ങിയവ ലൈറ്റ് കോംബാറ്റ് ഹെലികോപ്ടറിന്റെ പ്രത്യേകതകളാണ്.
Comments