കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും സ്‌ഫോടനം. കാബൂളിലെ എഡ്യുക്കേഷൻ സെന്ററിൽ 40-ലധികം പേരുടെ ജീവനെടുത്ത ഭീകരാക്രമണം നടന്നതിന് ശേഷം അഫ്ഗാൻ തലസ്ഥാനത്ത് തന്നെയാണ് വീണ്ടും പൊട്ടിത്തെറിയുണ്ടായത്.
പടിഞ്ഞാറൻ കാബൂളിലെ ഷാഹിദ് മസാരി റോഡിലുള്ള പുൽ-ഇ-സുക്ത മേഖലയിൽ ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് സംഭവം. ചാവേർ സ്‌ഫോടനമാണെന്നാണ് സൂചന. പൊട്ടിത്തെറിയിൽ ആളപായം സംഭവിച്ചിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ല.
കഴിഞ്ഞ വെള്ളിയാഴ്ച ക്ലാസ്‌റൂമിൽ നടന്ന ചാവേർ സ്‌ഫോടനത്തിൽ 53 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ 46 പേരും വിദ്യാർത്ഥിനികളാണ്. 18നും 24നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്. ഐക്യരാഷ്‌ട്രസഭയാണ് കൊല്ലപ്പെട്ടവരുടെ കണക്ക് പുറത്തുവിട്ടത്.
നിരവധി വിദ്യാർത്ഥിനികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെ കാബൂളിൽ ആയിരക്കണക്കിന് യുവതികൾ ചേർന്ന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വിദ്യാഭ്യാസം തങ്ങളുടെ അവകാശമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. എന്നാൽ വളരെ ക്രൂരമായാണ് പ്രതിഷേധക്കാരെ താലിബാൻ കൈകാര്യം ചെയ്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
Comments