പാലക്കാട് : ചികിത്സാ പിഴവിനെ തുടർന്ന് പാലക്കാട് തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർമാർ അറസ്റ്റിൽ. ആശുപത്രിയിലെ ഡോക്ടർമാരായ അജിത്, നിള, പ്രിയദർശിനി എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് ടൗൺ പോലീസ് ഇവരുടെ മൊഴിയെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
പ്രസവത്തെ തുടർന്നാണ് തത്തമംഗലം സ്വദേശിയായ ഐശ്വര്യയും ഇവരുടെ നവജാത ശിശുവും മരിച്ചത്. ചികിത്സാ പിഴവ് മൂലമാണ് മരണം എന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഡോക്ടർമാർക്ക് പിഴവ് പറ്റിയെന്നാണ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് പോലീസ് നടപടി.
ജൂലൈയിലാണ് സംഭവം. ജൂൺ അവസാനത്തോടെ പ്രസവത്തിനായി ഐശ്വര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഓപ്പറേഷൻ വേണ്ടിവരുമെന്നാണ് ആദ്യം ഡോക്ടർമാർ പറഞ്ഞത്, പിന്നാലെ പ്രസവം മതിയെന്ന് പറഞ്ഞു. പ്രസവത്തിനിടെ ഐശ്വര്യയ്‌ക്ക് അമിത രക്തസ്രാവം ഉണ്ടായി. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിറ്റേന്ന് തന്നെ കുഞ്ഞും മരിച്ചു. ഇതിന് പിന്നാലെ മരണകാരണം ചികിത്സാ പിഴവെന്നാരോപിച്ച് കുടുംബം രംഗത്തെത്തുകയായിരുന്നു.
Comments