ന്യൂഡൽഹി: ബലാത്സംഗ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എത്തിയ യുവാവിന് മുന്നിൽ വിചിത്ര ഉപാധി വെച്ച് ഡൽഹി ഹൈക്കോടതി. രണ്ട് അനാഥാലയങ്ങളിൽ ഗുണനിലവാരമുള്ള ബർഗറുകൾ വിതരണം ചെയ്യണമെന്നാണ് കോടതി യുവാവിനോട് ആവശ്യപ്പെട്ടത്. ജസ്റ്റിസ് ജസ്മീത് സിംഗിന്റേതാണ് വിധി.ബർഗർ കടയുടമയാണ് യുവാവ്. ഇയാളുടെ മുൻഭാര്യ നൽകിയ പരാതിയിലാണ് നടപടി.
ബലാത്സംഗം ചെയ്ത് ഭീഷണിപ്പെടുത്തിയെന്ന പ്രതിയുടെ മുൻ ഭാര്യയുടെ പരാതിയിലാണ് വിചാരണ നടന്നിരുന്നത്. എന്നാൽ ഭാര്യയും ഭർത്താവും തമ്മിലുള്ള അസ്വാരസ്യങ്ങളും വിവാഹമോചനത്തിലേക്കുള്ള നീക്കവുമാണ് ബലാത്സംഗപരാതിക്ക് പിന്നിലെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. ഇതിനാലാണ് എഫ്‌ഐആർ റദ്ദാക്കാൻ കോടതി തീരുമാനിച്ചത്. യുവാവിനെതിരായ എഫ്‌ഐആർ റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്ന് മുൻ ഭാര്യയും കോടതിയെ അറിയിച്ചു.
പിന്നാലെ രണ്ട് അനാഥാലയങ്ങളിലായി 100ൽ കുറയാത്ത എണ്ണം കുട്ടികൾക്ക് വൃത്തിയും രുചിയുമുള്ള ബർഗറുകൾ വിതരണം ചെയ്യാനാൻ കോടതി വിധിക്കുകയായിരുന്നു. മുൻ ഭാര്യക്ക് 4.5 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും കോടതി വിധിയിൽ പറയുന്നു.ശുദ്ധമായ അന്തരീക്ഷത്തിലാണ് ബർഗറുകൾ പാകം ചെയ്യുന്നതെന്ന് ഉറപ്പാക്കാൻ പോലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
2020 മുതൽ കേസ് കോടതി പരിഗണിക്കുകയാണെന്നും പോലീസിന്റെയും ജുഡീഷ്യറിയുടെയും വിലപ്പെട്ട സമയം ഇതുമൂലം പോയതായും കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് പരാതിക്കാർ സമൂഹത്തിന് എന്തെങ്കിലും നല്ലത് ചെയ്യട്ടെ എന്ന് കോടതി വിധിക്കുകയായിരുന്നു.
Comments