ഒസ്‌ലോ: 2022ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. ബെലാറൂസിലെ മനുഷ്യാവാകാശ പ്രവർത്തകനായ അലേയ്‌സ് ബിയാലിയറ്റ്‌സ്‌കിക്കും റഷ്യയിലെയും യുക്രെയ്‌നിലെയും മനുഷ്യാവകാശ സംഘടനകൾക്കുമാണ് പുരസ്‌കാരം ലഭിച്ചത്. ഏകദേശം എട്ട് കോടി രൂപയാണ് നൊബേൽ സമ്മാനത്തുക.
റഷ്യൻ ഹ്യൂമൺ റൈറ്റ്‌സ് ഓർഗനൈസേഷൻ മെമ്മോറിയൽ, യുക്രെയ്‌നിയൻ ഹ്യൂമൺ റൈറ്റ്‌സ് ഓർഗനൈസേഷൻ സെന്റർ ഫോർ സിവിൽ ലിബർട്ടീസ് എന്നിവയാണ് പുരസ്‌കാരം ലഭിച്ച സംഘടനകൾ. യൂറോപ്യൻ രാജ്യമായ ബെലാറൂസിലെ മനുഷ്യാവാകാശ പ്രവർത്തകനും അഭിഭാഷകനുമാണ് പുരസ്‌കാരം ലഭിച്ച ബിയാലിയറ്റ്‌സ്‌കി. ജനാധിപത്യ പ്രക്ഷോഭങ്ങളുടെ പേരിൽ പലതവണ ജയിൽവാസം അനുഭവിക്കുകയും ഭരണകൂടത്തിന്റെ പീഡന നടപടികൾക്ക് ഇരയാകുകയും ചെയ്തയാളാണ് ഇദ്ദേഹം. 60കാരനായ ബിയാലിയറ്റ്‌സ്‌കി ഇപ്പോഴും ബെലാറിസിൽ വിവിധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി വരുന്നയാളാണ്.
അടുത്തിടെ യുക്രെയ്‌നിന് മേൽ റഷ്യ നടത്തിയ ആക്രമണത്തിലും തുടർന്ന് ഏർപ്പെടുത്തിയ റഷ്യയുടെ നിർബന്ധിത സൈനിക സേവന നടപടിയിലും മനുഷ്യാവകാശ പക്ഷത്ത് നിന്ന് വാദങ്ങൾ ഉന്നയിക്കുകയും ഭരണകൂടത്തെ ചോദ്യം ചെയ്യുകയും ചെയ്ത മനുഷ്യാവകാശ സംഘടനയാണ് പുരസ്‌കാരം ലഭിച്ച റഷ്യൻ ഹ്യൂമൺ റൈറ്റ്‌സ് ഓർഗനൈസേഷൻ മെമ്മോറിയൽ. യുദ്ധത്തിന്റെയും സംഘർഷങ്ങളുടെയും ഈ സാഹചര്യത്തിൽ മനുഷ്യാവകാശങ്ങൾക്കും ജനാധിപത്യത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് രംണ്ട് സംഘടനകൾക്കും ഒരു വ്യക്തിക്കും പുരസ്‌കാരം നൽകിയിരിക്കുന്നതെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി വ്യക്തമാക്കി.
Comments