ശ്രീനഗർ: കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതിയിൽ ചേരാൻ ജമ്മു കശ്മീരിൽ യുവാക്കളുടെ നീണ്ട നിര. കരസേനയിലേക്ക് നടന്ന അഗ്നിവീർ റിക്രൂട്ട്മെന്റ് റാലിയിൽ ആയിരക്കണക്കിന് യുവാക്കൾ പങ്കെടുത്തു. നല്ല തയ്യാറെടുപ്പുകൾ നടത്തി എത്തിയവർക്ക് പ്രവേശനം ലഭിച്ചതായി ഉദ്യോഗാർത്ഥികൾ പറഞ്ഞു. രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്നത് കൊണ്ടാണ് തങ്ങൾ റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കുന്നതെന്ന് യുവാക്കൾ ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
യുവാക്കൾക്ക് സൈന്യത്തിലൂടെ രാജ്യസേവനത്തിന് അവസരം നൽകുന്ന അഗ്നിപഥ് പദ്ധതി കഴിഞ്ഞ ജൂൺ 14നാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. പദ്ധതിക്ക് അനുകൂലമായി രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കൾ രംഗത്ത് വന്നിരുന്നു. പദ്ധതിക്കെതിരെ യുവാക്കളെ ഇളക്കിവിടാൻ ചില പ്രതിപക്ഷ പാർട്ടികൾ നടത്തിയ പരിശ്രമങ്ങൾ ദയനീയമായി പരാജയപ്പെട്ടിരുന്നു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ കേന്ദ്ര സർക്കാർ ജമ്മു കശ്മീരിൽ അത്ഭുതകരമായ മാറ്റമാണ് കൊണ്ടു വന്നിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബുധനാഴ്ച ജമ്മു കശ്മീരിൽ നടന്ന പൊതുയോഗത്തിൽ അഭിപ്രായപ്പെട്ടിരുന്നു. മുൻപുണ്ടായിരുന്നവർ കല്ലും ബോംബും വെച്ച് കൊടുത്തിരുന്ന യുവാക്കളുടെ കൈകളിൽ മോദി സർക്കാർ തൊഴിലും കമ്പ്യൂട്ടറും വെച്ച് കൊടുക്കുകയാണെന്ന് അമിത് ഷാ പറഞ്ഞിരുന്നു.
വിഘടനവാദികളുടെയും പാകിസ്താൻ അനുകൂലികളുടെയും നാളുകൾക്ക് കശ്മീരിൽ അന്ത്യം കുറിക്കുകയാണെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും സൈന്യവും പോലീസും യോജിച്ച് പ്രവർത്തിക്കുന്നതിനാൽ കശ്മീരിൽ ഭീകരർക്ക് രക്ഷയില്ലാത്ത സാഹചര്യം ഉണ്ടായിരിക്കുകയാണെന്ന് അമിത് ഷാ പങ്കെടുത്ത അവലോകന യോഗത്തിലെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
Comments