ന്യൂഡൽഹി: ഒരിക്കലും ഹിന്ദു ദൈവങ്ങളെ ആരാധിക്കരുതെന്ന കടുത്ത ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ ആം ആദ്മി മന്ത്രി രാജേന്ദ്ര പാൽ ഗൗതമിനും പാർട്ടി കൺവീനർ അരവിന്ദ് കേജ്‌രിവാളിനുമെതിരെ പരാതി നൽകി ബിജെപി. ഡൽഹിയിലെ അംബേദ്കർ ഭവനിൽ നടന്ന മതപരിവർത്തന ചടങ്ങിലായിരുന്നു രാജേന്ദ്രപാലിന്റെ ഹിന്ദു വിരുദ്ധ പരാമർശം.
ഹിന്ദു സമൂഹത്തിനെ അപകീർത്തിപ്പെടുത്താനും വർഗ്ഗീയ കലാപവും അക്രമവും സൃഷ്ടിക്കാൻ ആം ആദ്മി പാർട്ടി ശ്രമിക്കുന്നതായി ബിജെപി അദ്ധ്യക്ഷൻ ആദേശ് ഗുപ്ത നൽകിയ പരാതിയിൽ പറയുന്നു. അംബേദ്കർ ഭവനിൽ നടന്ന ചടങ്ങുകളിൽ വിവാദ പരാമർശങ്ങൾ നടത്തുകയും അവ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അരവിന്ദ് കേജ്‌രിവാളുമായി മന്ത്രി ഗൂഢാലോചന നടത്തി, ഇത്തരം വീഡിയോകൾ പ്രചരിച്ച് സമൂഹത്തിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയാണ് ആംആദ്മിയുടെ ലക്ഷ്യമെന്നും പരാതിയിലുണ്ട്. മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനുള്ള പദ്ധതിയുടെ കണ്ണിയാണ് മന്ത്രിയെന്നും കേജ്‌രിവാളാണ് ഇതിന്റെ സൂത്രധാരനെന്നും ബിജെപി അദ്ധ്യക്ഷൻ സൂചിപ്പിച്ചു.
ഹിന്ദുമതത്തിനും ബുദ്ധമതത്തിനും അപമാനമാണ് ഇത്തരം ഹിന്ദു വിരുദ്ധ പ്രവർത്തനങ്ങളെന്നും എഎപി മന്ത്രിമാർ കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ബിജെപി എംപി മനോജ് തിവാരി അഭിപ്രായപ്പെട്ടു. മന്ത്രിയെ ഉടൻ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം മുൻ നിർത്തിയാണ് പരാതിയെന്നും അദ്ദേഹം വ്യക്തമാക്കി.
10,000-ത്തോളം പേർ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യുന്ന ചടങ്ങിലെ മുഖ്യ അതിഥിയായിരുന്നു മന്ത്രി. ബുദ്ധമതം സ്വീകരിച്ച ശേഷം വിഷ്ണു, ശിവൻ, ബ്രഹ്മാവ്, രാമൻ, കൃഷ്ണൻ, ഗൗരി, ഗണപതി എന്നിവരെയോ മറ്റേതെങ്കിലും ഹിന്ദു ദൈവത്തെയോ ആരാധിക്കില്ലെന്ന് മന്ത്രിയും പങ്കെടുത്തവരും പ്രതിജ്ഞയെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ ഹിന്ദു വിരുദ്ധ പരാമരാശത്തിനെതിരെ ബിജെപി രംഗത്തെത്തിയത്.
Comments