തിരുവനന്തപുരം: സ്‌കൂൾ, കോളേജ് വിനോദയാത്രകൾ രാത്രികാലങ്ങൾ സംഘടിപ്പിക്കുന്നത് നിരോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇക്കാര്യത്തിൽ ഗതാഗത കമ്മീഷണറുടെ വിശദീകരണം ആവശ്യപ്പെട്ടു. നാലാഴ്ചക്കകം വിശദീകരണം സൽകണമെന്നാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ്. പാലക്കാട് വടക്കഞ്ചേരിയിൽ 9 പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം ഉണ്ടായ പശ്ചാത്തലത്തിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.
സംസ്ഥാനത്ത് സ്‌കൂൾ, കോളേജ് പഠനയാത്രകൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും രാത്രികളിലാണെന്ന് പരാതിയിൽ പറയുന്നു. വൈകുന്നേരങ്ങളിൽ തിരിച്ച് അതിരാവിലെ സ്ഥലത്തെത്തുന്നതാണ് രീതി. തിരികെ രാത്രി തിരിച്ച് രാവിലെ വിദ്യാലയങ്ങളിലെത്തും. ഇത്തരം പ്രവണതകളാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. അമിത വേഗതയും ഡ്രൈവർമാരുടെ ലഹരി ഉപയോഗവും രാത്രി കാലങ്ങളിൽ വർധിക്കുന്നത് പതിവാണെന്നും പരാതിയിൽ പറയുന്നു.
രാത്രി 9ന് ശേഷവും രാവിലെ 6ന് മുമ്പും യാത്ര ഒഴിവാക്കണമെന്ന് 2007-ൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലറിൽ ഉണ്ടായിരുന്നെങ്കിലും പുതിയ സർക്കുലറിൽ നിന്നും ഇത് ഒഴിവാക്കി. ഇക്കാര്യവും മനുഷ്യാവകാശ കമ്മീഷന് ലഭിച്ച പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Comments