ഇടുക്കി: മറയൂരിൽ വനവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ സുരേഷ് എന്നയാളാണ് പിടിയിലായത്. കൊല്ലപ്പെട്ട രമേശിന്റെ ബന്ധുവാണ് സുരേഷ്. സമീപത്തെ വനത്തിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പെരിയകുടിയിൽ രമേശ് കൊല്ലപ്പെട്ടത്. സുരേഷിന്റെ വീട്ടിൽ വെച്ചാണ് രമേശ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുകയായിരുന്ന രമേശിനെ കമ്പി വടി കൊണ്ട് തലയ്ക്ക് അടിച്ചും കമ്പി വായിൽ കുത്തിക്കയറ്റിയുമായിരുന്നു കൊലപാതകം. മൃതദേഹം വികൃതമാക്കുകയും ചെയ്തിരുന്നു.
സംഭവത്തിന് ശേഷം സുരേഷ് ഒളിവിൽ പോയി. സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.ബന്ധുക്കളായ ഇരുവർക്കും കമ്പിളിപ്പാറയിൽ ഭൂമിയുണ്ട്. ഇതിൽ സുരേഷിന്റെ ഭൂമിയിൽ രമേശ് അവകാശം ഉന്നയിച്ചതാണ് തർക്കത്തിന് കാരണമായത്.
സുരേഷ് സ്ഥിരം മദ്യപാനിയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.നേരത്തെ മദ്യപിച്ച് അക്രമാസക്തനായ ഇയാളെ പോലീസ് ഇടപെട്ട് ലഹരിവിമുക്ത കേന്ദ്രത്തിലാക്കിയിരുന്നു. സംഭവദിവസം രാത്രി സുരേഷും രമേശും ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇതിന് ശേഷമാണ് കൊലപാതകം നടന്നത്.
Comments