കണ്ണൂർ: അന്തരിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികളർപ്പിച്ച് സ്ഥാപിച്ച ബാനറുകളും ബോർഡുകളും അഴിച്ച് മാറ്റിയ സംഭവത്തിൽ ന്യൂമാഹി എസ്‌ഐയ്‌ക്കെതിരെ നടപടി. ന്യൂമാഹി എസ്‌ഐ വിപിനെ സ്ഥലംമാറ്റി. കോടിയേരിയുടെ ഫ്‌ളെക്‌സ് ബോർഡുകൾ നശിപ്പിച്ചെന്ന സിപിഎം പ്രവർത്തകരുടെ പരാതിയിലാണ് നടപടി.
എസ്‌ഐ വിപിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി. കണ്ണൂർ ഡിഎച്ച് ക്യുവിലേക്കാണ് എസ്‌ഐയെ മാറ്റിയത്. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണറാണ് നടപടിയെടുത്തത്. മഹേഷ് കണ്ടമ്പത് ആണ് ന്യൂ മാഹിയിലെ പുതിയ എസ്‌ഐ
കഴിഞ്ഞ ദിവസം ഈങ്ങയിൽപ്പീടിക അടക്കമുള്ള പ്രദേശങ്ങളിൽ റോഡരികിൽ സ്ഥാപിച്ച ഫ്‌ളെക്‌സ് ബോർഡുകളും ബാനറുകളും പോലീസ് നീക്കം ചെയ്തിരുന്നു. രാവിലെ വിവരം അറിഞ്ഞെത്തിയ സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.
പ്രതിഷേധം അക്രമാസക്തമായതോടെ എടുത്ത ബോർഡുകൾ തങ്ങൾ തന്നെ അതേസ്ഥലത്ത് തിരിച്ചു സ്ഥാപിക്കാമെന്ന് പോലീസുകാർ സമ്മതിക്കുകയായിരുന്നു. തുടർന്ന് ബോർഡുകളും ബാനറുകളും തിരിച്ചുകൊണ്ടുവച്ചതോടെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർ മടങ്ങി. സംഭവത്തിൽ ന്യൂമാഹി പോലീസിനെതിരെ ഡിവൈഎഫ്ഐ നോർത്ത് മേഖലാ സെക്രട്ടറി ഷൈൻ കുമാർ മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകിയിരുന്നു.
Comments