കൊച്ചി : പുരുഷൻ വിവാഹിതനാണെന്ന് അറിഞ്ഞിട്ടും സ്ത്രീ അയാളുമായി ലൈംഗിക ബന്ധം തുടർന്നാൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന വാദം നിലനിൽക്കില്ലെന്ന് ഹൈക്കോടതി. ഇത്തരം ബന്ധങ്ങളെ പ്രണയത്തിന്റെയും അഭിനിവേശത്തിന്റെയും പേരിൽ എന്ന് മാത്രമേ വിശേഷിപ്പിക്കാനാകൂ എന്നും, വിവാഹം കഴിക്കുമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാകില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് കൗസർ എടപ്പഗത്തിൻറേതാണ് ഉത്തരവ്.
വിവാഹ വാദ്ഗാനം നൽകി പീഡിപ്പിച്ചുവെന്നാരോപിച്ച് തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവാവ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പരാതിക്കാരിയായ സ്ത്രീക്ക് 2010 മുതൽ ഹർജിക്കാരനായ പുരുഷനുമായി ബന്ധമുണ്ടെന്നും 2013 മുതൽ ഇയാൾ വിവാഹിതനാണെന്ന വിവരം അറിഞ്ഞുകൊണ്ട് തന്നെ ബന്ധം തുടർന്നുവെന്നും കോടതി വ്യക്തമാക്കി. അതിനാൽ വിവാഹ വാഗ്ദാനം നൽകി എന്ന ആരോപണം ഉൾപ്പെടുത്താനാകില്ല. യുവതിയോടുള്ള സ്‌നേഹവും അഭിനിവേശവും മൂലം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നേ പറയാൻ സാധിക്കൂ എന്നും കോടതി വ്യക്തമാക്കി.
ഒമ്പത് വർഷത്തിനിടെ, പരാതിക്കാരിയായ യുവതിക്ക് വ്യാജ വിവാഹ വാഗ്ദാനം നൽകി, ഇന്ത്യയിലും വിദേശത്തും വെച്ച് ഇവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം. എന്നാൽ യുവാവ് വിവാഹിതനാണെന്ന് അറിഞ്ഞിട്ടും 2019 വരെ യുവതി ഇയാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. അതിനാൽ ഹർജിക്കാരനെതിരേ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കാൻ കോടതി ഉത്തരവിട്ടു.
Comments