അമേഠി; യുപിയിലെ അമേഠിയിൽ മതപരിപാടിക്കിടെ തലയറുക്കൽ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരുൾപ്പെടെ ഏഴ് പേർ അറസ്റ്റിലായി. ബറവാഫത്ത് ഘോഷയാത്രയ്‌ക്കിടെയായിരുന്നു സംഭവം. യുവാക്കളുടെ ഒരു സംഘം വിദ്വേഷ മുദ്രാവാക്യം ഉച്ചത്തിൽ വിളിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലും പ്രചരിച്ചിരുന്നു.
സംഭവത്തിൽ ഒൻപത് പേരുടെ പേരുകൾ എഫ്‌ഐആറിൽ പരാമർശിച്ചിട്ടുണ്ട്. 10 മുതൽ 15 പേരെ വരെ പ്രതിചേർത്താണ് കേസ് എടുത്തിരിക്കുന്നത്. ഡിഐജി അമരേന്ദ്ര കുമാർ സിംഗ് സ്ഥലത്തെത്തി അന്വേഷണ നടപടികൾ ഏകോപിപ്പിച്ചിരുന്നു. ക്രമസമാധാന നിലയും അദ്ദേഹം പരിശോധിച്ചു.
ഇതിന് പിന്നാലെയാണ് പ്രായപൂർത്തിയാകാത്ത രണ്ട് പേരെയുൾപ്പെടെ ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. അമേഠിയിലെ ജയാസ് മേഖലയിലെ പരിപാടിക്കിടെയാണ് സംഭവം. എല്ലാക്കൊല്ലവും സാധാരണ രീതിയിൽ ആചരിച്ചിരുന്ന പരിപാടിക്കായി ഇക്കൊല്ലം കൂടുതൽ പേർ എത്തിയതും സംശയം ഉണ്ടാക്കുന്നുണ്ട്. റാലിയിൽ പങ്കെടുത്തവരുടെ പെരുമാറ്റവും ശരീരഭാഷയും അക്രമത്തിന്റേതും വെല്ലുവിളിയുടേതുമായിരുന്നുവെന്നും ഹിന്ദു വിശ്വാസികൾ പറയുന്നു.
കുട്ടികൾ ഉൾപ്പെടെയുളളവർ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നും സമാനമായ വീഡിയോ പുറത്തുവന്നിരുന്നു. ഇസ്ലാമിക ഭീകര സംഘടനകളുടെ മുദ്രാവാക്യമാണിത്. മേഖലയിൽ യുവാക്കൾ ഉൾപ്പെടെയുളളവർ കൂട്ടത്തോടെ എത്തിയതിന് പിന്നിൽ സാമുദായിക സംഘർഷത്തിനുളള ഗൂഢാലോചനയാണോയെന്നും സംശയമുണ്ട്.
Comments