തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന ഇരട്ട ആഭിചാര കൊലപാതകത്തിൽ ഡിവൈഎഫ്‌ഐയുടെ പ്രതികരണം സമൂഹമാദ്ധ്യമങ്ങളിൽ സജീവ ചർച്ചയാകുന്നു. രാജ്യത്തിന് മാതൃകയായ കേരളത്തിൽ ഇങ്ങനെ ഒരു സംഭവം നടക്കാൻ പാടില്ലാത്തതും നാണക്കേടാണെന്നുമുളള ഡിവൈഎഫ്‌ഐയുടെ പ്രതികരണമാണ് സമൂഹമാദ്ധ്യമങ്ങൾ ഏറ്റുപിടിച്ചത്. വാർത്ത ഞെട്ടിപ്പിക്കുന്നതും, അത്യന്തം ആശങ്കയുണ്ടാക്കുന്നതുമാണെന്ന് സംഘടന ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്നു.
കേരളത്തിൽ ആഭിചാര കൊലയെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതും അത്യന്തം ആശങ്കപ്പെടുത്തുന്നതുമാണ്. നവോത്ഥാന ആശയങ്ങളുടെ കരുത്തു കൊണ്ടും അതിന്റെ തുടർച്ചയിൽ സാമൂഹിക പുരോഗതിയിലും സാക്ഷരതയിലും രാജ്യത്തിന് മാതൃകയായ കേരളത്തിൽ ഇങ്ങനെ ഒരു സംഭവം നടക്കാൻ പാടില്ലാത്തതും നാണക്കേടുമാണ്. സാമൂഹിക വിദ്യാഭ്യാസത്തിൽ ഏറെ പിന്നോക്കം നിൽക്കുന്ന ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിന്ന് വാർത്തകളിൽ മാത്രം കേട്ട് ശീലിച്ച ഇത്തരം കൃത്യങ്ങൾ കേരളത്തിലെ മണ്ണിൽ എങ്ങനെ നടന്നു എന്നത്‌സാംസ്‌കാരിക കേരളം ഗൗരവത്തിലെടുക്കേണ്ടതാണെന്നും ഡിവൈഎഫ്‌ഐ പ്രതികരണത്തിൽ പറയുന്നു.
കേരളത്തിൽ വലതുപക്ഷ വത്കരണത്തിന് വേണ്ടി നടത്തപ്പെടുന്ന ആശയ പ്രചാരണമാണ് ഇത്തരം പിന്തിരിപ്പൻ ശക്തികൾക്ക് വളമാവുന്നത്. അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും വീണ്ടും ഉയർത്തെഴുന്നറ്റു നിൽക്കുകയും അതിന് രാഷ്ടീയവും സാമൂഹികരവുമായ പിന്തുണ നൽകാൻ സ്വത്വ രാഷ്‌ട്രീയ ആശയഗതിക്കാർ മത്സരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി കേരളം പതിറ്റാണ്ടുകളുടെ ശ്രമ ഫലമായി നേടിയെടുത്ത സാമൂഹിക പുരോഗതിയുടേയും നവോത്ഥാന മൂല്യങ്ങളുടെയും പിൻ നടത്തമാണ് സംഭവിക്കുന്നത്. മത വിശ്വാസം അന്ധ വിശ്വാസമായി വളരുകയും അതൊരു സാമൂഹിക തിന്മയായി ഇതുപോലെ രൂപാന്തരപെടുകയും ചെയ്യുന്ന സംഭവങ്ങളെ ജാഗ്രതയോടെ കാണണം. ആത്മീയ വ്യാപാരികളുടെയും അന്ധവിശ്വാസ പ്രചാരകൻമാരുടെയും കൈകളിൽ നിന്ന് പാവപ്പെട്ട ജനങ്ങളെ മോചിപ്പിക്കേണ്ടതുണ്ടെന്നും ഡിവൈഎഫ്‌ഐ കൂട്ടിച്ചേർത്തു.
ശാസ്ത്ര ചിന്തയും നവോത്ഥാന ആശയങ്ങളും കൂടുതൽ ജാഗ്രതയോടെ പ്രചരിപ്പിക്കണ്ടതിന്റെ രാഷ്‌ട്രീയ ഉത്തരവാദിത്വത്തിലേക്കാണ് ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. ഡിവൈഎഫ്‌ഐ വിപുലമായ കാംപയിനുകൾ സംഘടിപ്പിക്കും. ഈ ചുമതലകൾ കേരളീയ സമൂഹം ഒന്നടങ്കം ഏറ്റെടുക്കണമെന്ന് ഡിവൈഎഫ്‌ഐ അഭ്യർത്ഥിക്കുന്നുവെന്നും ഡിവൈഎഫ്‌ഐ കൂട്ടിച്ചേർത്തു.
അതേസമയം ഡിവൈഎഫ്‌ഐയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വലിയ പരിഹാസം ആണ് ഉയരുന്നത്. കേസിലെ പ്രതിയായ ഭഗവൽ സിംഗ് സിപിഎമ്മിന്റെ സജീവ പ്രവർത്തകനാണ്. ഇതാണ് സമൂഹമാദ്ധ്യമത്തിൽ പരിഹാസം ഉളവാക്കുന്നത്. വിപ്ലവം നരബലിയിലൂടെ ഉണ്ടാകട്ടെയെന്നാണ് സമൂഹമാദ്ധ്യമ ഉപയോക്താക്കൾ പറയുന്നത്. സെൽഫ് ട്രോൾ ഉണ്ടാക്കാൻ എങ്ങനെ സാധിക്കുന്നുവെന്നും ചോദിക്കുന്നു.
Comments