ഷിംല: ഹിമാചൽപ്രദേശിൽ ആം ആദ്മി പാർട്ടിക്ക് പിന്തുണ നൽകുമെന്ന് സിപിഎം. തങ്ങളുടെ സ്ഥാനാർത്ഥികൾ മത്സരിക്കാത്ത മണ്ഡലങ്ങളിൽ ആം ആദ്മി പാർട്ടി (എഎപി) സ്ഥാനാർത്ഥികളെ പരോക്ഷമായി പിന്തുണയ്ക്കുമെന്നാണ് സിപിഎം അറിയിച്ചത്. കസുംപ്തി നിയമസഭാ സീറ്റിലെ സിപിഎം സ്ഥാനാർത്ഥിയും ഹിമാചൽ പ്രദേശ് കിസാൻ സഭയുടെ പ്രസിഡന്റുമായ ഡോ.കുൽദീപ് സിംഗ് തൻവാർ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം ഇതുവരെ 11 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഎമ്മും ആം ആദ്മി പാർട്ടിയും തമ്മിൽ ഒരു സഖ്യവും നിലവിൽ ഇല്ല. എന്നാൽ ബിജെപിയെ അധികാരത്തിൽ നിന്ന് ഇറക്കാനാണ് സിപിഎമ്മിന്റെ ശ്രമം. ഇതിനായി തങ്ങൾ മത്സരിക്കാത്ത നിയമസഭാ സീറ്റുകളിൽ എല്ലാം ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികളെയോ മറ്റ് യോഗ്യരായ സ്ഥാനാർത്ഥികളെയോ പിന്തുണയ്ക്കാനാണ് സിപിഎമ്മിന്റെ തീരുമാനമെന്ന് കുൽദീപ് സിംഗ് തൻവാർ പറഞ്ഞു.
കോൺഗ്രസും ബിജെപിയും വോട്ടിന് വേണ്ടി കസുംപ്തിയിലെ ജനങ്ങളെ വിഭജിക്കുകയാണ്. വികസനത്തിന്റെ കാര്യത്തിൽ ഇരു പാർട്ടികളും ചേർന്ന് മണ്ഡലത്തെ പിന്നോട്ടടിച്ചുവെന്ന് സിപിഎം പറഞ്ഞു. കോൺഗ്രസിലും ബിജെപിയിലും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. റോഡുകൾ, വിദ്യാഭ്യസം, ജലം എന്നിവയ്ക്ക് മുൻഗണന നൽകി കൊണ്ടാണ് പാർട്ടി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതെന്നും സിപിഎം അവകാശപ്പെടുന്നു.
Comments