തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കെതിരെ പുരുഷന്മാരുടെ കയ്യേറ്റം. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ മുടി മുറിക്കുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങളും സംഘം പകർത്തിയിരുന്നു. യോവ, വിജയ് എന്നീ രണ്ട് യുവാക്കളാണ് അക്രമത്തിന് പിന്നിൽ. ഇവരെ കലുഗുമാലൈ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. വീഡിയോ ദൃശ്യങ്ങൾ വൈറലായതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി.
കൊലപാതക ശ്രമക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ദൃശ്യങ്ങൾ ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റായ ഗ്രേസ് ഭാനു ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഉടൻ പോലീസ് നടപടി വേണമെന്നായിരുന്നു ഇവർ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ സംഭവത്തിൽ പോലീസ് കേസെടുക്കുകയായിരുന്നു.
Couple of trans women attacked by this goons @tnpoliceoffl @CityTirunelveli @TUTICORINPOLICE @sivagangapolice @mducollector @maduraipolice .Break your silence pic.twitter.com/HHwGuTJtI2
— GRACE BANU (@thirunangai) October 12, 2022
ഒക്ടോബർ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. തൂത്തുക്കുടിക്ക് സമീപമുള്ള കോവിൽപട്ടിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ട്രാൻസ്‌ജെൻഡർ വ്യക്തികളെ യുവാക്കൾ ആക്രമിച്ചത്. ലൈംഗിക വൈകൃതങ്ങൾക്ക് വിധേയരാകണമെന്നായിരുന്നു യുവാക്കളുടെ ആവശ്യം. ഇതിന് വിസ്സമ്മതിച്ചതോടെയാണ് മർദ്ദനമുണ്ടായതെന്ന് പോലീസ് പറയുന്നു.
Comments