ന്യൂഡൽഹി: റഷ്യയിൽ നിന്ന് ഡൽഹിയിലെത്തിയ വിമാനത്തിൽ ബോംബ് ഭീഷണി. ഇന്ന് പുലർച്ചെ ഡൽഹിയിലെത്തിയ എസ്‌യു 232 വിമാനത്തിനാണ് ബോംബ് ഭീഷണി ഉണ്ടായത്. യാത്രക്കാരേയും വിമാന ജീവനക്കാരേയും പുറത്തെത്തിച്ചു. ഇന്നലെ രാത്രിയാണ് സുരക്ഷാ ഏജൻസികൾക്ക് ഇത് സംബന്ധിച്ചുള്ള സന്ദേശം ലഭിച്ചത്. ഇന്ന് പുലർച്ചെ 3.20ഓടെയാണ് വിമാനം ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ലാന്റ് ചെയ്തത്.
എല്ലാ യാത്രക്കാരേയും ക്രൂ അംഗങ്ങളേയും വിമാനത്തിൽ നിന്ന് പുറത്തിറക്കിയെന്നും, വിമാനം പരിശോധിച്ച് വരികയാണെന്നും ഡൽഹി പോലീസ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. ഡൽഹി എമർജൻസി റെസ്പോൺസ് സർവീസിനാണ് വിമാനത്താൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത്. രാവിലെ 1.28ഓടെയാണ് ഭീഷണി സന്ദേശം എത്തിയത്. ഉടനെ തന്നെ ബോംബ് സ്‌ക്വാഡും പോലീസ് സംഘവും സംഭവ സ്ഥലത്ത് എത്തി.
386 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിൽ നിന്ന് സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടിലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. വ്യാജ ഭീഷണി സന്ദേശമാണെന്നും പോലീസ് സംശയിക്കുന്നുണ്ട്. അതേസമയം ബോംബ് ഭീഷണിയെ തുടർന്നുള്ള പരിശോധനകളുടെ ഭാഗമായി വിമാനത്താവളത്തിന്റെ പ്രവർത്തനവും മന്ദഗതിയിലായി. ഇവിടെ നിന്ന് വിമാനങ്ങൾ പുറപ്പെടുന്നതിലുൾപ്പെടെ കാലതാമസം വന്നിരുന്നു.
Comments