ബംഗളൂരു: ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയും ടിടിഇയോട് തട്ടിക്കയറുകയും ചെയ്ത മലയാളി യുവാക്കൾക്ക് ഒരു മാസം തടവു ശിക്ഷ വിധിച്ച് കർണാടക ഹൈക്കോടതി. അഞ്ചു മലയാളി യുവാക്കൾക്കാണ് ഉഡുപ്പി ജുഡ്യീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.
.കഴിഞ്ഞ ബുധനാഴ്ച മംഗലാപുരത്തു നിന്ന് മഡ്ഗാവിലേക്ക് മത്സ്യഗന്ധ എക്‌സ്പ്രസിലാണ് യുവാക്കൾ യാത്ര ചെയ്തത്. ടിക്കറ്റില്ലാതെ ജനറൽ കംപാർട്ട്‌മെന്റിലായിരുന്നു യാത്ര. മറ്റ് യാത്രക്കാരെ ഇവർ ശല്യം ചെയ്യുകയും ചെയ്തു.
തുടർന്ന് ടിടിഇ എത്തി ടിക്കറ്റ് ചോദിച്ചപ്പോൾ ഇവർ തട്ടിക്കയറുകയും മോശമായി സംസാരിക്കുകയുമായിരുന്നുവെന്ന് റെയിൽവേ പോലീസ് വ്യക്തമാക്കി. ടിടിഇ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തിയപ്പോഴും യുവാക്കൾ മോശമായിട്ടാണ് പെരുമാറിയത്. ഉടനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
അഞ്ചുപേരെയും ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് ഒരു മാസം തടവിനും ആയിരം രൂപ പിഴയൊടുക്കാനുമാണ് കോടതി വിധിച്ചത്. ട്രെയിനിൽ ബഹളമുണ്ടാക്കിയതിന് നൂറുരൂപ വീതം വേറെ പിഴ നൽകണം.
Comments