ന്യൂഡൽഹി: രാജ്യത്തെ 75 ജില്ലകളിലായി 75 ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകൾ 16ന് പ്രധാനമന്ത്രി സമർപ്പിക്കും. വീഡിയോ കോൺഫ്രൻസ് വഴിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുക. തുടർന്ന് രാവിലെ 11ന് ജനങ്ങളെ അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്തിയുടെ ഓഫീസ് അറിയിച്ചു.
ധനമന്ത്രി നിർമ്മലാ സീതാരാമൻ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകളാണ് പ്രധാനമന്ത്രി രാജ്യത്തിന് സമ്മാനിക്കുന്നത്. രാജ്യത്തിന്റെ 75ാമത് സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ചാണ് ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകൾ പ്രഖ്യാപിച്ചത്.
യൂണിറ്റുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും സജ്ജമാക്കും. രാജ്യത്തിന്റെ എല്ലാ കോണുകളിലും ഡിജിറ്റൽ ബാങ്കിങിന്റെ പ്രയോജനം ലഭ്യമാക്കണം എന്ന ഉദ്ദേശത്തോടെയാണ് യൂണിറ്റുകൾ തയ്യാറാക്കുന്നത്. 11 പൊതുമേഖലാ ബാങ്കുകൾ, 12 സ്വകാര്യ ബാങ്കുകൾ, ഒരു ചെറുകിട ധനകാര്യ ബാങ്ക് എന്നിവ ഈ ഉദ്യമത്തിൽ പങ്കാളികളാകും.
ബ്രിക്ക് ആൻഡ് മോർട്ടാർ ഔട്ട്‌ലെറ്റുകളായ ഈ യൂണിറ്റുകൾ ജനങ്ങൾക്ക് സേവിംഗ്‌സ് അക്കൗണ്ട് തുറക്കൽ, ബാലൻസ്-ചെക്ക്, പ്രിന്റ് പാസ്ബുക്ക്, ഫണ്ട് ട്രാൻസ്ഫർ, സ്ഥിരനിക്ഷേപങ്ങളിലെ നിക്ഷേപം, വായ്പാ അപേക്ഷകൾ എന്നിങ്ങനെ വിവിധ ഡിജിറ്റൽ ബാങ്കിംഗ് സൗകര്യങ്ങൾ പ്രദാനം ചെയ്യുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇതിനുപുറെ ചെക്കുകൾക്കുള്ള സ്റ്റോപ്പ്-പേയ്മെന്റ് നിർദ്ദേശങ്ങൾ, ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകൾക്ക് അപേക്ഷിക്കുക, അക്കൗണ്ട് സ്റ്റേറ്റ്മെന്റ് കാണുക, നികുതി അടയ്‌ക്കുക, ബില്ലുകൾ അടയ്‌ക്കുക, നോമിനേഷനുകൾ നടത്തുക എന്നീ സേവനങ്ങളും ഉപഭോക്താകൾക്ക് ലഭ്യമാകും.
ഈ യൂണിറ്റുകൾ ഉപഭോക്താക്കൾക്ക് വർഷം മുഴുവനും ബാങ്കിംഗ് ഉൽപ്പന്നങ്ങളിലും സേവനങ്ങളിലും ചെലവ് കുറഞ്ഞതും സൗകര്യപ്രദവുമായ പ്രവേശനം സാധ്യമാക്കും. ജനങ്ങൾക്ക് ഡിജിറ്റൽ സാമ്പത്തിക സാക്ഷരതയും സൈബർ സുരക്ഷാ അവബോധത്തിനും സംരക്ഷണത്തിനും ഉപഭോക്തൃ വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നൽ നൽകുകയും ചെയ്യും.
Comments