കോഴിക്കോട്: കേരളത്തിന്റെ വിവിധയിടങ്ങളിൽ വൻ ലഹരിമരുന്ന് വേട്ട. കോഴിക്കോടും കണ്ണൂരും കൊച്ചിയിലുമാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. കണ്ണൂർ പനയത്താംപറമ്പിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഏഴു കിലോ കഞ്ചാവാണ് പാലയോട് സ്വദേശി അഷറഫിൽ നിന്നും എക്സൈസ് പിടികൂടിയത്. ചാലോട്,മട്ടന്നൂർ ഭാഗങ്ങളിൽ വിൽപനക്കാർക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്നയാളാണ് അഷറഫെന്ന് എക്സൈസ് വ്യക്തമാക്കി.
കോഴിക്കോട് പാലാഴിയിലെ അപ്പാർട്ട്മെന്റിൽ നിന്നും ലഹരിമരുന്ന് ശേഖരം കണ്ടെത്തി. 30 ഗ്രാം എംഡിഎംഎയും 35 എൽഎസ്ടി സ്റ്റാമ്പുകളുമാണ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെടുത്തത്. അപ്പാർട്ട്മെന്റിലെ താമസക്കാരെ പോലീസ് ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു.
കൊച്ചിയിലും ലഹരിമരുന്ന് കണ്ടെടുത്തു.ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ഹെറോയിൻ വിൽപന നടത്തുന്ന അസം സ്വദേശിയാണ് എക്സൈസിന്റെ പിടിയിലായത്. പത്ത് ലക്ഷം രൂപ വിലമതിക്കുന്ന 40 ഗ്രാം ഹെറോയിനാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ആലുവയിലെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് മയക്കുമരുന്ന് എത്തിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്.
Comments