കൊച്ചി : തെക്കൻ കേരളത്തെയും രാമായണത്തെയും അവഹേളിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. തെക്കൻ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാൻ കൊള്ളില്ല എന്നാണ് സുധാകരൻ പറഞ്ഞത്. രാമായണത്തെയും സുധാകരൻ ദുർവ്യാഖ്യാനം ചെയ്തു. ഒരു ദേശീയ പത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു കോൺഗ്രസ് നേതാവിന്റെ വിവാദ പരാമർശം.
കേരളത്തിലെ തെക്കൻ ജില്ലകളിലെയും വടക്കൻ ജില്ലകളിലെയും രാഷ്‌ട്രീയ നേതാക്കളുടെ വ്യത്യാസങ്ങൾ എന്തൊക്കെയാണ് എന്ന ചോദ്യത്തിനാണ് സുധാകരൻ മറുപടി നൽകിയത്. ഇതിന് ചരിത്രപരമായ വ്യത്യാസമുണ്ടെന്നാണ് കെ സുധാകരൻ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു കഥപറയാമെന്ന് പറഞ്ഞ് അദ്ദേഹം രാമായണ കഥയിലെ ഒരു ഭാഗം പറഞ്ഞു.
ദുഷ്ടനായ രാവണനെ കൊലപ്പെടുത്തിയ ശേഷം സീതാ ദേവിയെ രക്ഷിച്ചുകൊണ്ട് ലക്ഷ്മണനുമൊത്ത് രാമൻ പുഷ്പക വിമാനത്തിൽ വരികയായിരുന്നു. വിമാനം കേരളത്തിന്റെ തെക്കേ ഭാഗത്ത് എത്തിയതോടെ ലക്ഷ്മണന് തന്റെ സഹോദരൻ രാമനെ വിമാനത്തിൽ നിന്ന് കടലിലേക്ക് തള്ളിയിട്ട് സീതയുമായി കടന്നുകളയാൻ തോന്നി. എന്നാൽ അപ്പോഴേക്കും അവർ തൃശ്ശൂർ ഭാഗത്ത് എത്തി. അതോടെ ലക്ഷ്മണന് മനംമാറ്റമുണ്ടായി. എന്നാൽ തന്റെ ഒരു നിമിഷത്തെ ചിന്തകളെക്കുറിച്ചോർത്ത് സങ്കടപ്പെട്ടിരുന്നപ്പോഴാണ് ആശ്വാസ വാക്കുകളുമായി രാമൻ എത്തിയത്.
ലക്ഷ്മണന്റെ മനസ് താൻ വായിച്ചുവെന്നും അത് നിന്റെ തെറ്റല്ല എന്നും രാമൻ പറഞ്ഞു. മറിച്ച് ഈ പ്രദേശത്തിന്റെ പ്രശ്‌നമാണത് എന്നാണ് രാമൻ വ്യക്തമാക്കിയത്. ഇതിലൂടെ രാമായണത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ് സുധാകരൻ ചെയ്തത്. വടക്കുള്ള നേതാക്കളാണ് വീരന്മാരെന്നും കെ സുധാകരൻ പറഞ്ഞു.
Comments