തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് പിൻവലിച്ച് തദ്ദേശവകുപ്പ് മന്ത്രി എം.ബി രാജേഷ്. ഗവർണർക്കെതിരെ മൂന്ന് കാര്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പോസ്റ്റ്. കൂടാതെ ഈ ഫേസ്ബുക്ക് പോസ്റ്റിന്റെ ലിങ്ക് മന്ത്രിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലും പങ്കുവെച്ചിരുന്നു. എന്നാൽ ഈ പോസ്റ്റ് മിനിട്ടുകൾക്കുള്ളിൽ മന്ത്രി പിൻവലിച്ചു.
ഗവർണർക്കെതിരായി ചൂണ്ടിക്കാണിച്ച കാര്യങ്ങളിൽ അപകാതയുണ്ടെന്ന തോന്നലാകാം പോസ്റ്റ് പിൻവലിക്കാൻ ഇടയായതെന്നാണ് വിലയിരുത്തൽ. മന്ത്രിമാരെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന തരത്തിലുള്ള കുറിപ്പായിരുന്നു മന്ത്രി എഫ്ബിയിലൂടെ പങ്കുവെച്ചത്. അന്തസ്സോടെ വിമർശിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്, കേരളത്തിലെ മന്ത്രിമാർ അന്തസ്സില്ലാത്ത ഭാഷ പ്രയോഗിച്ചിട്ടില്ല എന്നീ കാര്യങ്ങൾ എം.ബി രാജേഷ് ചൂണ്ടിക്കാട്ടിയിരുന്നു.
കൂടാതെ ഗവർണറുടെ പേരിൽ സമൂഹ മാദ്ധ്യമങ്ങളിൽ വരുന്ന പോസ്റ്റുകൾ തയ്യാറാക്കുന്നവരാണ് ഗവർണറുടെ പദവിക്ക് കളങ്കമേൽപ്പിക്കുന്നതെന്നും മന്ത്രിമാരല്ല പദവിയെ താഴ്‌ത്തിക്കെട്ടുന്നതെന്നും എംബി രാജേഷ് ഫേസ്ബുക്കിലൂടെ പറഞ്ഞു. ഈ കുറിപ്പാണ് അദ്ദേഹം നിമിഷങ്ങൾക്കുള്ളിൽ പിൻവലിച്ചത്.
മന്ത്രിമാർ ഗവർണരെ അധിക്ഷേപിച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ മുന്നറിയിപ്പ് നൽകിയതിന് മറുപടിയായിട്ടായിരുന്നു മന്ത്രി എംബി രാജേഷിന്റെ പോസ്റ്റ്. ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകൾ നടത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നായിരുന്നു ഗവർണർ ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. മന്ത്രി ആർ ബിന്ദുവിന്റെ വിമർശനമായിരുന്നു ഗവർണറുടെ പോസ്റ്റിനാധാരം. എന്നാൽ ഇതിനോട് പ്രതികരിച്ചെത്തിയ എം.ബി രാജേഷ് പിന്നീട് പ്രസ്താവന പിൻവലിക്കുകയാണ് ചെയ്തിരിക്കുന്നത്.
Comments