മലപ്പുറം : സൈലൻസറിൽ നിന്ന് തീ തുപ്പുന്ന കാർ കസ്റ്റഡിയിൽ. രൂപമാറ്റം വരുത്തിയ കാറാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയിൽ എടുത്തത്. സമൂഹ മാദ്ധ്യമങ്ങളിൽ ആരാധകരെ വാരിക്കൂട്ടിയ കാറാണ് കസ്റ്റഡിയിലായത്. കോളേജുകളിലെ ആഘോഷപരിപാടികൾക്കുൾപ്പെടെ ഈ കാർ വാടകയ്‌ക്ക് നൽകിയിരുന്നു.
എട്ട് തരത്തിലുള്ള രൂപമാറ്റമാണ് കാറിൽ നടത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ 44,000 രൂപ പിഴ ചുമത്തിയെന്ന് എൻഫോഴ്‌സ്‌മെന്റ് ആർടിഒ പറഞ്ഞു. കൂടാതെ വാഹനത്തിന്റെ ആർസിയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വരുന്ന ഏഴ് ദിവസത്തിനകം വാഹനം പൂർവ്വ സ്ഥിതിയിലാക്കി ഹാജരാക്കിയെങ്കിൽ മാത്രമെ ഉടമയ്‌ക്ക് ആർസി തിരികെ നൽകുകയുള്ളു. അല്ലെങ്കിൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ ഉൾപ്പെടെ റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ആർടിഒ വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ ഇൻസ്റ്റാഗ്രാമിൽ ഉൾപ്പെടെ ഈ കാർ വലിയ ചർച്ചയായിരുന്നു. എൻജിനിൽ നിന്ന് ഇന്ധനം വരുന്ന ഭാഗത്ത് പ്രത്യേക പൈപ്പ് നൽകി സൈലൻസറിൽ എത്തിച്ച് തീ വരുന്നതിനുള്ള സംവിധാനം കൂടി ഘടിപ്പിച്ചാണ് കാർ ഓടിച്ചിരുന്നത്. പിന്നിൽ വരുന്ന വാഹനങ്ങൾക്കുൾപ്പെടെ അപകടം ഉണ്ടാവുന്നതിന് ഈ രൂപമാറ്റം കാരണമാകാമെന്നാണ് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മോട്ടോർ വാഹന വകുപ്പ് നിരത്തുകളിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ബസുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയതെങ്കിലും നിയമം ലംഘിക്കുന്ന എല്ലാ വാഹനങ്ങൾക്കും എതിരെ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുകയാണ്. ഇതിനിടെ മലപ്പുറത്ത് നടത്തിയ വാഹന പരിശോധനയിൽ നിരവധി പേർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. ഇവരിൽ നിന്നും ഇത്തരത്തിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. നിലവിൽ മലപ്പുറം കേന്ദ്രീകരിച്ച് വാഹനങ്ങളിൽ രൂപ മാറ്റം വരുത്തുന്ന സംഭവങ്ങൾ വർദ്ധിക്കുന്നതായാണ് റിപ്പോർട്ടുകൾ.
Comments