അവിശ്വസനീയമായ പല പ്രസവ കഥകളും നാം കേട്ടിരിക്കാം. പ്രസവിച്ചതിന് പിന്നാലെ മരിച്ചുവെന്ന് കരുതിയ കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവന്നതുൾപ്പെടെ നിരവധി സംഭവങ്ങൾ. ഇപ്പോഴിതാ 23 വയസ് മാത്രം പ്രായമുള്ള ഒരു യുവതിയുടെ പ്രസവമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.
പെയ്ടൺ സ്റ്റോവർ എന്ന 23-കാരിയാണ് വൈറലായ അമ്മ. യുഎസിലെ ഒമാഹയിലുള്ള അദ്ധ്യാപികയാണിവർ. ഗർഭിണിയാണെന്നറിഞ്ഞ് വെറും 48 മണിക്കൂറിനുള്ളിൽ കുഞ്ഞിന് ജന്മം നൽകേണ്ടി വന്നുവെന്നതാണ് സ്റ്റോവറിന്റെ പ്രസവം ഒരു അത്ഭുതമായി മാറാൻ കാരണം. ക്ഷീണവും തളർച്ചയും തോന്നി ഡോക്ടറെ സമീപിച്ചതിന് പിന്നാലെയാണ് ഗർഭിണിയാണെന്ന വിവരമറിഞ്ഞതും തൊട്ടുപിന്നാലെ പ്രസവിക്കേണ്ടി വന്നതെന്നുമെന്ന് സ്റ്റോവർ പറയുന്നു.
തനിക്ക് നാളുകളായി അനുഭവപ്പെട്ടിരുന്ന ക്ഷീണത്തിന് കാരണം ഗർഭാവസ്ഥയായിരുന്നുവെന്ന് യുവതി അറിഞ്ഞില്ല. തൊഴിൽപരമായ പല സമ്മർദ്ദങ്ങളും നേരിട്ടിരുന്നതാണ് ക്ഷീണം തോന്നാൻ കാരണമെന്നായിരുന്നു യുവതി കരുതിയിരുന്നത്. ക്ഷീണത്തിന് മരുന്ന് വാങ്ങാൻ വന്നതോടെ ഗർഭിണിയാണെന്ന വിവരം ഡോക്ടർ അറിയിക്കുകയായിരുന്നു. എന്നാൽ ഇത് വിശ്വസിക്കാൻ കഴിയാതിരുന്ന യുവതി മറ്റ് ടെസ്റ്റുകൾ നടത്തണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു. അൽട്രാസൗണ്ട് സ്‌കാനിംഗ് നടത്തിയതോടെ യുവതി ഗർഭിണിയാണെന്ന് തന്നെ ഡോക്ടർ ആവർത്തിച്ചു. ഒപ്പം യുവതിയെ ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യവും ഡോക്ടർ അവരെ അറിയിച്ചു.
യുവതിയുടെ വൃക്കകളുടെയും കരളിന്റെയും പ്രവർത്തനത്തിൽ തകരാറുണ്ടെന്നായിരുന്നു കണ്ടെത്തൽ. പ്ലീക്ലാംപ്‌സിയ എന്ന അസുഖമാണ് യുവതിക്കുണ്ടായത്. ഗർഭധാരണം മൂലം ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തിൽ തകരാർ സംഭവിക്കുന്നതാണ് പ്ലീക്ലാംപ്‌സിയ എന്ന രോഗാവസ്ഥ. ഈ രോഗം പിടിപെട്ടാൽ വയറ്റിലുള്ള കുഞ്ഞിന് ഗർഭാശയത്തിൽ അതിജീവിക്കാൻ കഴിയില്ല. മാത്രവുമല്ല, കുഞ്ഞ് വയറ്റിൽ തന്നെ തുടരുന്നത് അമ്മയുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യും.
ഈ സാഹചര്യത്തിൽ അടിയന്തിരമായി സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. പ്രസവം നടക്കേണ്ടതിന് പത്ത് ആഴ്ചകൾ മുമ്പ് തന്നെ കുഞ്ഞിനെ പുറത്തെടുക്കേണ്ടി വന്നു. ഇതോടെ നാല് പൗണ്ട് (1.81 കിലോ ഗ്രാം) തൂക്കം മാത്രമുള്ള ആൺകുഞ്ഞിനെ യുവതിയുടെ വയറ്റിൽ നിന്നും സിസേറിയനിലൂടെ പുറത്തെടുത്തു.
ഭാവിയിൽ തനിക്ക് കുഞ്ഞ് വേണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും ഇത്രപെട്ടെന്ന് യാതൊരു മുന്നറിയിപ്പുമില്ലാതെ അത് സംഭവിക്കുമെന്ന് കരുതിയില്ലെന്നാണ് യുവതിയും പങ്കാളിയും പ്രതികരിച്ചത്. നിലവിൽ മെതോഡിസ്റ്റ് വിമൺ ഹോസ്പിറ്റലിൽ അമ്മയും കുഞ്ഞും സുരക്ഷിതരാണ്.
Comments