തിരുവനന്തപുരം: യുറോപ്പ് പര്യടനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തെ വിമർശിച്ച് ബിജെപി നേതാവ് എ.പി.അബ്ദുള്ളക്കുട്ടി. തന്റെ പഴയകാല ചിത്രവും അനുഭവവും പങ്കുവെച്ചു കൊണ്ടായിരുന്നു അബ്ദുള്ളക്കുട്ടിയുടെ വിമർശനം. വിദേശ യാത്ര കഴിഞ്ഞുളള പിണറായി വിജയന്റെ പ്രതികരണം കേട്ടു. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബ് ആക്കണമെന്ന ആഗ്രഹം പിണറായി വിജയൻ ചാനലുകളിൽ പറയുന്നത് കേട്ടപ്പോൾ ചിരിവന്ന ഒരു പ്രേക്ഷകനാണ് താൻ. ഈ പഴയ സഖാവിന് ചിരിയടക്കാൻ കഴിയാത്തതിനാലാണ് ഈ തുറന്ന കത്ത് എന്നു പറഞ്ഞു കൊണ്ടാണ് അബ്ദുള്ളക്കുട്ടി ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
1993 മാർച്ചിൽ ഒരു ഞായറാഴ്ച ദിവസം, വടക്കൻ മലബാറിലെ ആദ്യ മെഡിക്കൽ കോളേജിന്റെ ഉദ്ഘാടനം നിർവ്വഹിക്കാനെത്തിയ കേന്ദ്ര ആരോഗ്യ മന്ത്രി എസ്.എസ് അലുവാലിയായെയും അന്നത്തെ മുഖ്യമന്ത്രി കരുണാകരനെയും തടയാനും ഉദ്ഘാടന ചടങ്ങ് അലങ്കോലപ്പെടുത്താനും കോടിയേരി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഉദ്ഘാടന പരിപാടി കലക്കാൻ പോയ തന്റെ കോലം പങ്കുവെയ്‌ക്കുന്നു. കരുണാകരന്റെ പോലീസ് ഉടുതുണിയില്ലാതെ എന്നെയും എസ്എഫ്ഐ സഖാക്കളേയും തൂക്കി ഇടിവണ്ടിയിലേക്ക് വലിച്ചെറിഞ്ഞു. സ്വാശ്രയ കോളേജുകൾ, തുടർന്ന് ഡീംഡ് യൂണിവേഴ്സിറ്റികൾ എന്നിങ്ങനെയുള്ള കേരളത്തിന്റെ സ്വപനങ്ങളെല്ലാം തകർത്തത് പരിയാരം സമരം കഴിഞ്ഞ് മൂന്നാം ദിവസം കൂത്തുപറമ്പ് വെടിവെയ്‌പോട് കൂടിയാണ്. അഞ്ച് പേർ കൊല്ലപ്പെട്ടു. പുഷ്പൻ കൊല്ലാകൊല ചെയ്യപ്പെട്ട് ഇന്നും രോഗശയ്യയിൽ.
കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബ് ആക്കുമെന്നൊക്കെ പിണറായി വിജയന് പ്രസംഗിക്കാൻ നാണമില്ലെ. ഒരു കാര്യം കൂടി ഓർമ്മിപ്പിക്കാം. കൃത്യമായി പറഞ്ഞാൽ 1986-ൽ കേരളം ഹയർ എഡ്യുക്കേഷന്റെ ഹബ്ബ് ആകാനുള്ള സാധ്യത തകർത്ത ഒരു സംഭവം നടന്നത്. അതിന്റെ പിന്നിൽ പിണറായി വിജയന്റെ ഗുരു അച്യുതാനന്ദനാണ്. അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയിൽ ഒഫ്താൽമോളജി പിജി കോഴ്സ് സ്വകാര്യ മേഖലയിൽ കരുണാകരൻ സർക്കാർ അനുവദിച്ചു. ആ നയം നാം സ്വീകരിച്ചിരുന്നുവെങ്കിൽ കേരളം ഒരു വലിയ മണിപ്പാൽ ആ കുമായിരുന്നു. എന്നാൽ അതിനെതിരെ വലിയ കലാപം നടന്നു. ആ വിദ്യാഭ്യാസ വിപ്ലവവും പുരോഗതിയും തകർത്തത് അച്യുതാനന്ദൻ ഇറക്കിവിട്ട എസ്എഫ്ഐ കുഞ്ഞാടുകളാണ്. അവിടെയാണ് കേരള നാശത്തിന്റെ വിത്ത് കുരുത്തത്. അതാണ് നാം ഇന്ന് അനുഭവിക്കുന്നത്. ഇപ്പോൾ ലണ്ടനിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ പാർട്ട് ടൈമായി ജോലി ചെയ്യുന്ന മലയാളി വിദ്യാർത്ഥികളെ കണ്ടെന്ന് പറയുമ്പോൾ, അതിന്റെ പൂർണ്ണ ഉത്താരവാദിത്വം കമ്യൂണിസ്റ്റ് പാർട്ടിയ്‌ക്കാണുള്ളത് എന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
Comments