മോസ്‌കോ: യുക്രെയ്ൻ തിരിച്ചടിയ്‌ക്കുന്നുവെന്ന വാർത്ത സ്ഥിരീകരിച്ച് റഷ്യൻ സൈനിക മേധാവി സെർജി സുറോവികിൻ. റഷ്യയുടെ ആക്രമണത്തിന് ബദലായി അതിർത്തി മേഖലയിലെ ഖേഴ്‌സൺ നഗരത്തിലെ ജനവാസ കേന്ദ്രങ്ങളിൽ റോക്കറ്റാക്രമണം യുക്രെയൻ നടത്തിയെന്നും ജനങ്ങളെ പരമാവധി ഒഴിപ്പിച്ചെന്നും ജനറൽ സെർജി സമ്മതിച്ചു. ഒരു ലക്ഷത്തിനടുത്ത് ജനങ്ങളെയാണ് മാറ്റിപാർപ്പിക്കേണ്ടി വന്നിരിക്കുന്നത്.
ഖേഴ്‌സൺ നഗരത്തിന് നേരെ യുക്രെയന്റെ റോക്കറ്റാക്രമണം നടന്നിരിക്കുന്നു. ജനങ്ങളെ പരമാവധി ഒഴിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. അമേരിക്കൻ നിർമ്മിതമായ ഹിമാർസ് റോക്കറ്റുകളാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നത്. നഗരത്തിന് നേരെ യുക്രെയൻ സൈന്യം ഈ ആഴ്ചയിൽ കനത്ത ആക്രമണം നടത്താനുള്ള സാദ്ധ്യത തള്ളിക്കളയുന്നില്ലെന്നും റഷ്യൻ ജനറൽ വ്യക്തമാക്കി.
യുക്രെയ്ൻ മേഖലയിലെ നാല് നഗരങ്ങളിലാണ് റഷ്യ ആധിപത്യം ഉറപ്പിച്ചെന്ന് അവകാശപ്പെടുന്നത്. ഇതിൽ പ്രവിശ്യാ തലസ്ഥാനമെന്നത് ഖേഴ്‌സൺ മാത്രമാണ്. ഈ നഗരത്തിന് നേരെയാണ് യുക്രെയ്ൻ കടന്നാക്രമണം നടത്തിയിരിക്കുന്നത്. തെക്കൻ പ്രവിശ്യയ്‌ക്കകത്തേയ്‌ക്ക് ഏതാണ്ട് 30 കിലോമീറ്റർ വരെ യുക്രെയൻ സൈന്യം പ്രവേശിച്ചെന്നും തുടർന്നാണ് റോക്കറ്റ് പ്രയോഗം നടന്നതെന്നുമാണ് റഷ്യൻ സൈനിക മേധാവി സാക്ഷ്യപ്പെടുത്തുന്നത്.
യുക്രെയ്ൻ ആക്രമണത്തിൽ ഖേഴ്‌സണിലുണ്ടായിരിക്കുന്ന നാശനഷ്ടങ്ങളും റഷ്യ പുറത്തുവിട്ടു. ആന്റോണിസ്‌കി പാലം, കാഖോവാ ജലവൈദ്യുത അണക്കെട്ട്് എന്നിവ തകർക്കപ്പെട്ടിരിക്കുകയാണ്. ഡാം തകർന്നതിനാൽ വെള്ളക്കെട്ട് പലയിടത്തും രൂപപ്പെട്ടെന്നും റിപ്പോർട്ടുണ്ട്. ആളപായം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Comments